യുഡിഎഫിന് ജില്ലയിൽ 153 വിമതർ

കൊച്ചി
മത്സരത്തിൽനിന്ന് പിൻമാറിയില്ലെങ്കിൽ പാർടിയിൽനിന്ന് പുറത്താക്കുമെന്ന ഭീഷണി ഉണ്ടായിട്ടും ഉറച്ചുനിൽക്കുകയാണ് ജില്ലയിലെ യുഡിഎഫ് വിമത സ്ഥാനാർഥികൾ. നേതാക്കൾ ആദ്യം സ്വയം തിരുത്തട്ടെ എന്നാണ് പ്രതിഷേധം പരസ്യമാക്കിയവരുടെ മറുപടി. സ്ഥാനാർഥി നിർണയത്തിൽ സ്വജനപക്ഷപാതവും ഗ്രൂപ്പ് വൈരവും കാണിച്ചവർക്ക് നടപടിയെടുക്കാൻ എന്ത് അർഹതയെന്നും വിമതർ ചോദിക്കുന്നു. ജില്ലയിലെ 111 തദ്ദേശസ്ഥാപനങ്ങളിലെ 153 വാർഡുകളിലാണ് യുഡിഎഫിനെതിരെ വിമതസ്ഥാനാർഥികളുടെ പ്രതിഷേധമത്സരം.
കൊച്ചി കോർപറേഷനിലെ 76 ഡിവിഷനുകളിൽ 13 ൽ യുഡിഎഫ് വിമതരുണ്ട്. മുൻ ഡെപ്യുട്ടി മേയർ കെ ആർ പ്രേമകുമാർ, സിറ്റിങ് കൗൺസിലർമാരായ മാലിനി കുറുപ്പ്, ബാസ്‌റ്റിൻ ബാബു എന്നിവർ ഇതിൽ ഉൾപ്പെടും. പാലാരിവട്ടം ഡിവിഷനിൽ യുഡിഎഫ് തൃക്കാക്കര മണ്ഡലം ചെയർമാൻ ജോസഫ് അലക്‌സ്, പെരുന്പടപ്പിൽ മഹിളാ കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് സെക്രട്ടറി ഹസീന നജീബ്, പള്ളുരുത്തി കച്ചേരിപ്പടിയിൽ ഐഎൻടിയുസി നേതാവ് കെ കെ നിഷാദ്, നന്പ്യാപുരത്ത് മഹിളാ കോൺഗ്രസ് പള്ളുരുത്തി സെൻട്രൽ മണ്ഡലം സെക്രട്ടറി റഹീസ സലാം, മൂലങ്കുഴിയിൽ കെ ജെ സോണി, ഇൗരവേലിയിൽ മഹിളാ കോൺഗ്രസ് നേതാവ് സുനിത ഷെമീർ, പനയപ്പിള്ളിയിൽ ഷീല ഷാബി, കൽവത്തിയിൽ വനിതാ ലീഗ് ജില്ലാസെക്രട്ടറി സജി കബീർ, പൊറ്റക്കുഴിയിൽ ലീഗ് നേതാവിന്റെ ഭാര്യ സുബിന ഖാലിദ് എന്നിവർ വിമതരാണ്.
14 ബ്ലോക്ക് പഞ്ചായത്തിലെ ഒന്പത് ഡിവിഷനുകളിൽ യുഡിഎഫിന് വിമതരുണ്ട്. 13 മുനിസിപ്പാലിറ്റികളിലെ 39 ഡിവിഷനിൽ യുഡിഎഫിനും രണ്ടിടത്ത് എൻഡിഎക്കും വിമതരുണ്ട്. 82 ഗ്രാമപഞ്ചായത്തുകളിലെ 92 വാർഡുകളിലാണ് യുഡിഎഫ് വിമതരുള്ളത്.










0 comments