കൊച്ചി കോർപറേഷൻ
സ്വന്തം കെടുകാര്യസ്ഥത ഓർമിപ്പിച്ച് യുഡിഎഫ് പ്രകടനപത്രിക


സ്വന്തം ലേഖകൻ
Published on Dec 01, 2025, 02:30 AM | 1 min read
കൊച്ചി
കൊച്ചി കോർപറേഷനിൽ സ്വന്തം ഭരണകാലത്തെ കെടുകാര്യസ്ഥതയും അഴിമതികളും വോട്ടർമാരെ ഓർമിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി യുഡിഎഫ്.
മാലിന്യമുക്തമായ നഗരവും കൊതുകുരഹിതമായ കാനകളും ഗതാഗതക്കുരുക്കിൽനിന്നുള്ള മോചനവുമെല്ലാമാണ് പ്രധാന വാഗ്‌ദാനങ്ങൾ. യുഡിഎഫ് ഭരണകാലത്ത് കോൺഗ്രസ് കൗൺസിലർ ആന്റണി കുരീത്തറ കൗൺസിലിനുള്ളിൽ കൊതുകുവലയ്‌ക്കുള്ളിൽനിന്ന് പ്രസംഗിച്ചാണ് പ്രതിഷേധിച്ചത്.
‘സീറോ വേസ്റ്റ് കൊച്ചി' പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനങ്ങളിലൊന്ന്. ബ്രഹ്മപുരത്തെ മാലിന്യക്കൂന്പാരമാക്കിയ സ്വന്തംചരിത്രം മറന്നാണിത്. 2019–20 ഓഡിറ്റ് റിപ്പോർട്ടിൽ ബ്രഹ്മപുരത്തെ യുഡിഎഫ് വീഴ്‌ചകളും കെടുകാര്യസ്ഥതകളും പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു. നിലവിലെ എൽഡിഎഫ് ഭരണസമിതി നേതൃത്വത്തിൽ സിബിജി പ്ലാന്റ് ഇവിടെ നിർമിച്ച് കഴിഞ്ഞു. ഉദ്‌ഘാടനം ഉടൻ നടക്കും.
സാനിറ്ററി നാപ്കിൻ, ഡയപ്പർ പാഡുകൾ എന്നിവ സംസ്കരിക്കാൻ പ്രത്യേക പ്ലാന്റ് ബ്രഹ്മപുരത്ത് സ്ഥാപിക്കുമെന്ന വാഗ്‌ദാനവും യാഥാർഥ്യം മറച്ചുവച്ചാണ്. നിലവിൽ ബ്രഹ്മപുരത്ത് ഇത്തരം പ്ലാന്റ് കോർപറേഷൻ സജ്ജമാക്കിക്കഴിഞ്ഞു. നികുതിപിരിവിലെ അപാകം പരിഹരിക്കുമെന്നാണ് പുതിയ വാഗ്‌ദാനം. ഭരിച്ചപ്പോൾ വൻ കെട്ടിട ഉടമകളിൽനിന്നുൾപ്പെടെ നികുതി ഇൗടാക്കിയിരുന്നില്ല. വരുമാനച്ചോർച്ച ആറുകോടിയിലധികമായിരുന്നു.
വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ഉണ്ടാകുമെന്നും തട്ടിവിട്ടിട്ടുണ്ട്. യുഡിഎഫ് ഭരിച്ചപ്പോൾ മഴയൊന്ന് ചാറിയാൽ നഗരം മുങ്ങുന്നത് പതിവായിരുന്നു. അത്തരമൊരു മഴയിൽ ഹൈബി ഇൗഡൻ എംപിയുടെ വീട്ടിൽ വെള്ളം കയറിയതും അദ്ദേഹത്തിന്റെ ഭാര്യയുടെ വിവാദ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റുമെല്ലാം കൊച്ചിക്ക് ഇന്നും ഓർമയുണ്ട്. കോരിച്ചൊരിയുന്ന മഴയിൽ ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ കാന കോരാൻ ഇറങ്ങിയതും യുഡിഎഫ് ഭരണകാലയളവിലായിരുന്നു. ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കുമെന്നാണ് വാഗ്‌ദാനങ്ങളിലൊന്ന്. ഇതിനകം കോർപറേഷനിൽ കെ സ്‌മാർട് നടപ്പാക്കുകയും സേവനങ്ങൾ ഓൺലൈനാക്കുകയും ചെയ്‌തിട്ടുണ്ട്.









0 comments