തൃക്കാക്കരയിൽ അധ്യക്ഷരാകാൻ കോൺഗ്രസിൽ പോര്

കാക്കനാട്
തൃക്കാക്കര നഗരസഭയിലെ യുഡിഎഫിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷം. 48 അംഗ കൗൺസിലിലേക്ക് വിജയിച്ച 27 യുഡിഎഫ് അംഗങ്ങളും ഗ്രൂപ്പ് തിരിഞ്ഞ് അധ്യക്ഷസ്ഥാനം ഉന്നമിട്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലാണ്.
കോൺഗ്രസിന് 21 ഉം മുസ്ലിംലീഗിന് ആറും അംഗങ്ങളാണുള്ളത്. കോൺഗ്രസിലെ 21 അംഗങ്ങളിൽ 10 പേർ ഐ ഗ്രൂപ്പാണ്. ഒന്പതുപേർ എ ഗ്രൂപ്പും. രണ്ടുപേർ ഗ്രൂപ്പില്ലാത്തവരും. അധ്യക്ഷസ്ഥാനം ലക്ഷ്യംവയ്ക്കുന്ന ഐ, എ ഗ്രൂപ്പ് നേതാക്കൾ തങ്ങളെ പിന്തുണയ്‌ക്കുന്ന കൗൺസിലർമാരുടെ പേരും എണ്ണവും ജില്ലാ നേതാക്കളെ ബോധ്യപ്പെടുത്തി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.
ഐ ഗ്രൂപ്പിലെ റാഷിദ് ഉള്ളമ്പള്ളിയെ ചെയർമാനാക്കണമെന്നാണ് ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മുൻ അധ്യക്ഷനും ഐ ഗ്രൂപ്പ് നേതാവുമായ ഷാജി വാഴക്കാലയും രംഗത്തുണ്ട്. ഐ ഗ്രൂപ്പിന് ലഭിക്കുന്ന അധ്യക്ഷസ്ഥാനം രണ്ടുപേർക്കും വീതംവയ്ക്കണം എന്നാണ് മധ്യസ്ഥ ചർച്ചയ്‌ക്ക് നേതൃത്വം നൽകിയവരുടെ നിർദേശം. അഞ്ചുകൊല്ലത്തേക്ക് ഒറ്റ ആധ്യക്ഷൻ മതിയെന്നാണ് റാഷിദ് അനുകൂലികളുടെ നിലപാട്. റാഷിദിനോട് അടുപ്പമുള്ള ഡിസിസി പ്രസിഡന്റിനും ഇതേ നിലപാടാണ്. എന്നാൽ, ഉമ തോമസ് എംഎൽഎയും എ ഗ്രൂപ്പ് നേതാക്കളും ഇതിനോട് യോജിക്കുന്നില്ല. മുൻ വർഷങ്ങളിലേതുപോലെ രണ്ടരവർഷം അധ്യക്ഷസ്ഥാനം ഐ, എ ഗ്രൂപ്പുകൾ വീതംവയ്ക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എ ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനാർഥി സേവ്യർ തായങ്കേരി തോറ്റത് ഗ്രൂപ്പിന് തിരിച്ചടിയായി. എ ഗ്രൂപ്പിലെ എം എസ് അനിൽകുമാർ, ടി ടി ബാബു എന്നിവർക്കാണ് ഇനി സാധ്യത. മുൻ കൗൺസിലർകൂടിയായ ടി ടി ബാബുവിന്റെ പരിചയസമ്പത്ത് എടുത്തുകാട്ടിയാണ് ബാബു അനുകൂലികളുടെ നീക്കം. ഇനിയും സമവായമുണ്ടാക്കാനാകാത്തതിനാൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞശേഷം പാർലമെന്ററി യോഗം ചേരാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.










0 comments