തൃക്കാക്കര നഗരസഭ ; ഗ്രീൻ സോൺ പ്രദേശം പുനപ്പരിശോധിക്കണം : എൽഡിഎഫ്

കാക്കനാട്
തൃക്കാക്കര നഗരസഭയിലെ ഗ്രീൻ സോൺ പ്രദേശങ്ങൾ പുനപ്പരിശോധിക്കണമെന്ന് എൽഡിഎഫ് പ്രമേയംവഴി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗം കെ എ നജീബാണ് പ്രമേയം അവതരിപ്പിച്ചത്. തുതിയൂർ, ഇൻഫോപാർക്ക്, വാഴക്കാല, കലക്ടറേറ്റ് പരിസരങ്ങളിൽ ഗ്രീൻ സോൺ പ്രശ്നം ചൂണ്ടിക്കാണിച്ച് വീട് നിർമാണത്തിന് അനുമതി നിഷേധിക്കുന്നതായും മറ്റു ബഹുനില വാണിജ്യ കെട്ടിടങ്ങൾക്ക് ഇവിടങ്ങളിൽ അനുമതി നൽകുന്നുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.
പ്രമേയം അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് ചെയർപേഴ്‌സൺ റാഷിദ് ഉള്ളന്പിള്ളി പറഞ്ഞു. കാലാവധി തീരാൻ ഒരുദിവസം ശേഷിക്കെ മുൻ ഭരണസമിതി അജൈവമാലിന്യ നീക്കത്തിനായി നിലവിലെ ഏജൻസിക്കുതന്നെ മുൻകൂർ അനുമതി നൽകിയത് തെറ്റായ കീഴ്വഴക്കമാണെന്നും നടപടിയിൽ സംശയമുണ്ടെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. വീടുകളിൽനിന്ന് മാലിന്യശേഖരണത്തിനായി ഹരിതകർമസേനയ്‌ക്കുള്ള ഫീസ് 130 രൂപയായി തീരുമാനിച്ച കാര്യം നഗരസഭ സർക്കുലറായി ഇറക്കും. തെരുവുവിളക്കുകളുടെ പരിപാലനത്തിനായി നഗരസഭയെ നാല് മേഖലയായി തിരിച്ച് ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു.
ചോദ്യങ്ങൾക്ക് ചെയർപേഴ്‌സണെ മറികടന്ന് മറുപടി പറയുന്ന വൈസ് ചെയർപേഴ്സൻ ഷെറീന ഷുക്കൂറിന്റെ നടപടികളെ എൽഡിഎഫ് അംഗങ്ങൾ വിമർശിച്ചു. സി പി സാജൽ, സി എ നിഷാദ്, എം എം ഷിഹാബ്, കെ ജി ജയചന്ദ്രൻ, റസിയ നിഷാദ്, ജിജി മഹേഷ്, റൈജു മലമേൽ, നിഷ ബീവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.










0 comments