സ്‌നേഹത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം "പാവങ്ങൾ' ബോധ്യപ്പെടുത്തി : സുനിൽ പി ഇളയിടം

കൊച്ചി : സ്‌നേഹത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം ബോധ്യപ്പെടുത്തിയ കൃതിയാണ് പാവങ്ങളെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. സ്നേഹവും കാരുണ്യവുമാണ് അവശേഷിക്കുന്നതെന്ന് കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു. വിക്ടർ ഹ്യൂഗോയുടെ "ലെ മിസറബിൾ' എന്ന കൃതിക്ക് നാലപ്പാട്ട് നാരായണമേനോൻ സൃഷ്ടിച്ച മലയാള പരിഭാഷ "പാവങ്ങൾ’ പ്രസിദ്ധീകരിച്ചതിന്റെ നൂറാംവാർഷികത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് മാനിക്കപ്പെടേണ്ടതും വിലമതിക്കപ്പെടേണ്ടതും സ്നേഹവും കാരുണ്യവുംമാത്രമെന്നാണ് ‘പാവങ്ങൾ’ പറയുന്നത്. ഒരു നൂറ്റാണ്ടുകൊണ്ട് യൂറോപ്പിൽ അലയടിച്ചുകയറിയതും ഇപ്പോൾ ഇന്ത്യയിൽ അലയടിക്കുന്നതുമായ സമഗ്രവിപ്ലവത്തിന്റെ അവബോധം മലയാളികളിൽ ആഴത്തിൽ പതിപ്പിച്ച കൃതിയാണ് പാവങ്ങളെന്ന് ഇ എം എസ് പറഞ്ഞു. അദ്ധ്യാത്മ രാമായണംപോലെ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തിവച്ച് വായിക്കേണ്ട കൃതിയാണിതെന്നാണ് കുട്ടിക്കൃഷ്‌ണ മാരാർ അഭിപ്രായപ്പെട്ടത്. ഫ്രഞ്ച് സാഹിത്യത്തിലെ എക്കാലത്തെയും മഹാമനീഷിയായ സാഹിത്യകാരനാണ് ഹ്യൂഗോയെന്നും പറഞ്ഞു. മലയാളി വായിച്ച പാവങ്ങൾ എന്ന വിഷയത്തിലായിരുന്നു സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം.
സമൂഹ് സഹകരണസംഘം സംഘടിപ്പിച്ച പരിപാടിയിൽ ഡോ. എം പി സുകുമാരൻനായർ അധ്യക്ഷനായി. സൈദ്ധാന്തികമായും പുരോഗമനപരമായും മനോഹരമായ പുസ്തകമാണ് പാവങ്ങളെന്ന് എം കെ സാനു പറഞ്ഞു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള സ്വാഗതവും സി ബി വേണുഗോപാൽ നന്ദിയും പറഞ്ഞു.









0 comments