ഏത് തിരിച്ചടിയേയും അതിജീവിക്കാവുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യയിലുണ്ട്: ജോൺ ബ്രിട്ടാസ് എംപി
ആർഎസ്എസ് അജൻഡയ്ക്കെതിരെ പ്രതിരോധ പാഠശാല

ഇ എം എസ് പഠന ഗവേഷണകേന്ദ്രം ഏലൂർ ടൗൺഹാളിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ പാഠശാല ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഏത് തിരിച്ചടിയേയും അതിജീവിക്കാവുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യയിലുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി. നീറ്റ്, സിബിഎസ്ഇ ചോദ്യ ചോർച്ച 48 ലക്ഷം വിദ്യാർഥികളെയും അവരുടെ കുടുംബമുൾപ്പെടെ 15 കോടി ജനങ്ങളെയുമാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് പഠന ഗവേഷണകേന്ദ്രം ‘ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന വിദ്യാഭ്യാസ നയത്തിനെതിരെ’ സംഘടിപ്പിച്ച ജനകീയ പ്രതിരോധ പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനസ്സിൽ അടിഞ്ഞ രോഷത്തിന്റെ കനം കൊണ്ടാണ് കടുത്ത മർദനങ്ങളെ നേരിടാൻ വിദ്യാർഥികൾക്കായത്. പ്രശ്നം സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് പ്രതിരോധം ശക്തിപ്പെടുത്താനുള്ള മാർഗം. കേന്ദ്ര ബിജെപി സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഇന്ത്യയിലെ പൊതുവിദ്യാഭ്യാസത്തെ വാണിജ്യവൽക്കരണത്തിനും കാവിവൽക്കരണത്തിനും വിധേയമാക്കുകയാണ്. വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി കേന്ദ്രീകരണത്തിന് തുടക്കമിട്ടത് കോൺഗ്രസ് സർക്കാറാണ്. കേന്ദ്രസർവകലാശാലകളിൽ പല കോഴ്സുകളിലും ദക്ഷിണേന്ത്യൻ വിദ്യാർഥികളില്ല. കേരളത്തിലെ എല്ലാ സർവകലാശാലകളും ഭരിക്കുന്നത് ഗവർണറാണ്. നമ്മുടെ സംസ്ഥാനം ഒരെതിർപ്പുമില്ലാതെ ഇതിന് കീഴടങ്ങിയിരിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, എം അനിൽകുമാർ, ഇ എം എസ് പഠനഗവേഷണകേന്ദ്രം ഡയറക്ടർ സി ബി ദേവദർശനൻ, സംഘാടകസമിതി ചെയർമാൻ കെ എൻ ഗോപിനാഥ്, കൺവീനർ എ ആർ രഞ്ജിത്, പുഷ്പ ദാസ്, കെ ബി വർഗീസ് എന്നിവർ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച് പ്രൊഫ. സി രവീന്ദ്രനാഥ് വിഷയം അവതരിപ്പിച്ചു. ഡോ. ഏലിയാസ് മാത്യു അധ്യക്ഷനായി. ‘ഉന്നത വിദ്യാഭ്യാസവും കോർപ്പറേറ്റിസവും’ വിഷയത്തിൽ പ്രൊഫ.വി കാർത്തികേയൻ നായർ സംസാരിച്ചു. ഡോ. ഷാർമിള അധ്യക്ഷയായി. ‘വിദ്യാഭ്യാസ മേഖല വർഗീയവൽക്കരണ അജണ്ടയും പ്രതിരോധവും’ വിഷയത്തിൽ എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി സംസാരിച്ചു. ജില്ലാ സെക്രട്ടറി ആഷിഷ് കെ ആനന്ദ് അധ്യക്ഷനായി.
ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്നതിനെതിരെ സെപ്തംബർ അഞ്ചുമുതൽ പത്തുവരെ ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കാൻ ജനകീയ പ്രതിരോധ പാഠശാല തീരുമാനിച്ചു.









0 comments