ചുമട്ടുതൊഴിലാളിയും സംഗീതാധ്യാപകനുമാണ് റെനീഷ്

റെനീഷ് ചുമട് തൊഴിലിൽ
മട്ടാഞ്ചേരി
കരിപ്പാലം സ്വദേശി റെനീഷ് റിജു (43) പകൽ കൊച്ചി തുറമുഖത്തിലെ ഗോഡൗണുകളിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യും; വൈകിട്ട് ഗിത്താർ വിദഗ്ധനും സംഗീതാധ്യാപകനുമാണ്. പാശ്ചാത്യ–ഹിന്ദുസ്ഥാനി സംഗീതവും ഗിത്താറിലൂടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് പ്രമുഖസംഗീതജ്ഞരുടെ പ്രശംസ നേടിയിട്ടുണ്ട്.
റെനീഷ് ഗിറ്റാർ അധ്യാപനത്തിൽ
ഗുജറാത്തിവിദ്യാലയത്തിൽ ഗണേശോത്സവത്തിൽ ഗിത്താറിൽ ഭജൻ അവതരിപ്പിച്ചപ്പോൾ പ്രശസ്ത കർണാടക സംഗീതജ്ഞൻ എൻ പി രാമസ്വാമി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഹരിവരാസനം, ഗായത്രിമന്ത്രം തുടങ്ങിയവ ഗിത്താറിൽ അവതരിപ്പിച്ച് അദ്ദേഹം ശ്രോതാക്കളെ അമ്പരപ്പിച്ചു. ഹിമാചൽപ്രദേശിൽ നടന്ന യോഗദിനാചരണത്തിൽ ഗിത്താറിൽ മന്ത്രം അവതരിപ്പിച്ചും ശ്രദ്ധ നേടി.
20–ാംവയസ്സിൽ കൊച്ചിൻ ഷരീഫിന്റെ കീഴിൽ ഗിത്താർപഠനം ആരംഭിച്ച റെനീഷ്, അതേസമയം തുറമുഖത്തിലെ യൂറിയ കയറ്റിറക്ക് ജോലിയും ചെയ്തിരുന്നു. ജോലിക്കിടെ കൈകൾക്കും വിരലുകൾക്കും പരിക്ക് പറ്റിയെങ്കിലും അതിനെ മറികടന്ന് സംഗീതം അഭ്യസിച്ചു. ആ കഷ്ടപ്പാടുകൾ ഇന്ന് തന്റെ ശക്തിയാണെന്ന് അദ്ദേഹം പറയുന്നു. കെ എം റഷീദ്–സുഹറ ദമ്പതികളുടെ മകനാണ് റെനീഷ്. ഭാര്യ: നിഷ. റംസിയയും റൈസുമാണ് മക്കൾ.










0 comments