വായനയെ നെഞ്ചോട് ചേർത്ത് വിജയകുമാര്‍

എ കെ വിജയകുമാർ വീട്ടിലെ വായനശാലയിൽ
കൂത്താട്ടുകുളം
കോഴിപ്പിള്ളി എസ്എൻ ലൈബ്രറിയിൽ നാൽപ്പതാമത്തെ അംഗമായി പുസ്തകമെടുത്തായിരുന്നു എ കെ വിജയകുമാറിന്റെ വായനയുടെ തുടക്കം. 1974ൽ അച്ഛൻ എ കെ കൃഷ്ണൻ പറഞ്ഞതനുസരിച്ചായിരുന്നു ഇത്. പിന്നീട് വായന ജീവിതത്തിന്റെ ഭാഗമായി. ഇഷ്‌ടമുള്ള പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കും. ഗ്രന്ഥകർത്താക്കൾക്ക് പുസ്തകത്തെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ അയക്കും.
പണ്ട് തന്റെ എഴുത്തിന് മറുപടിയായി വൈക്കം മുഹമ്മദ് ബഷീർ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ഇന്നും നിധിപോലെ വിജയകുമാർ സൂക്ഷിക്കുന്നു. മുപ്പതുവർഷം മുമ്പ് ബഷീറിനോടുള്ള ആരാധനമൂത്ത് കോഴിക്കോടിന് വണ്ടി കയറി. ആളെ കണ്ടെങ്കിലും മിണ്ടാനായില്ല. ആ സങ്കടത്തിൽ ബഷീറിനെഴുതിയ കത്തിനാണ് മറുപടി ലഭിച്ചത്. ഇഎംഎസ് അടക്കം വിവിധ രാഷ്ട്രീയനേതാക്കളുടെ ഓട്ടോഗ്രാഫുകളും ശേഖരത്തിലുണ്ട്.
വായനയും വീട്ടിൽ ഒരുക്കിയ രണ്ടായിരത്തിലേറെ പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും ആനന്ദവുമാണെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായ വിജയകുമാർ പറയുന്നു. പാലക്കുഴ കാരമല എടമനക്കുന്ന് വീട്ടിലെ ഗ്രന്ഥശേഖരം കുട്ടികളും അയൽക്കാരുമെല്ലാം പ്രയോജനപ്പെടുത്തുന്നുണ്ട്.










0 comments