വായനപക്ഷാചരണം തുടങ്ങി
പാന്‍ ഇന്ത്യന്‍ വായനയൊരുക്കി പെണ്‍പള്ളിക്കൂടം

എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനത്തോടനുബന്ധിച്ചുനടന്ന വായനോത്സവത്തിൽ ഇലയുടെ മാതൃകയിൽ അക്ഷരങ്ങൾ എഴുതിയ കടലാസുമായി എൽപി സ്കൂൾ വിദ്യാർഥികൾ

സ്വന്തം ലേഖകൻ
Published on Jun 20, 2026, 02:55 AM | 1 min read
കൊച്ചി
വായനപക്ഷാചരണത്തില്‍ വിവിധ ഭാഷകള്‍ വായിച്ചും അക്ഷരമരവും കാവ്യനൃത്തവുമൊരുക്കിയും വായന ആഘോഷമാക്കി പെണ്‍പള്ളിക്കൂടം. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാര്‍ഥികളാണ് വ്യത്യസ്ത ആഘോഷമൊരുക്കിയത്.
രണ്ടാംലോകമഹായുദ്ധം പശ്ചാത്തലമാക്കി ഓസ്ട്രേലിയന്‍ എഴുത്തുകാരൻ മാര്‍ക്കസ് സുസാക്ക് എഴുതിയ "ദി ബുക്ക് തീഫ്' മുതല്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള കൃതികള്‍ വിദ്യാര്‍ഥികള്‍ വായിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയും നോവലിസ്റ്റുമായ ചാരു ഗുല്‍നാറാണ് ബുക്ക് തീഫ് വായിച്ചത്. നോവലിന്റെ പ്രധാന ഭാഗം ഇംഗ്ലീഷില്‍ വായിച്ചശേഷം ചാരു തന്നെ സ്വതന്ത്രപരിഭാഷ സഹപാഠികള്‍ക്കായി അവതരിപ്പിച്ചു.
1650ഓളം വിദ്യാര്‍ഥികളുള്ള സ്കൂളില്‍ 150ഓളം വിദ്യാര്‍ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 11 ഇന്ത്യൻ ഭാഷകൾ മാതൃഭാഷയായുളള വിദ്യാര്‍ഥികളും ഇംഗ്ലീഷും നേപ്പാളിയും അറബിയും മലയാളവും സംസാരിക്കുന്ന വിദ്യാര്‍ഥികളുമാണ് വായനോത്സവത്തില്‍ അണിനിരന്നത്.
മാതൃഭാഷയിലെ ഒരു ഖണ്ഡിക വായിച്ച് അതിന്റെ മലയാള പരിഭാഷ വിദ്യാര്‍ഥികള്‍തന്നെ അവതരിപ്പിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, ഒഡിയ, കൊങ്ങിണി, ബംഗാളി, ബീഹാറി, അറബി, സംസ്കൃതം, ഗുജറാത്തി, ഭോജ്പുരി, നേപ്പാളി, കന്നട എന്നീ ഭാഷകളിലാണ് അവതരണം നടന്നത്.
പത്താം ക്ലാസ് വിദ്യാർഥി അവന്തിക രവികുമാർ ചങ്ങമ്പുഴയുടെ "കാവ്യ നർത്തകി' നൃത്തരൂപത്തിൽ അരങ്ങിലെത്തിച്ചു. വിദ്യാര്‍ഥികള്‍ ഒരുക്കിയ അക്ഷരമരം കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. വായനദിനം കൗൺസിലർ എസ് ശശികല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പല്‍ മിനി റാം സന്ദേശം നൽകി. അധ്യാപിക കെ കെ മായ അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് വി ഒ ആനിമ്മ, അധ്യാപിക സി എസ് സ്മിത എന്നിവര്‍ സംസാരിച്ചു.










0 comments