ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികളുമായി പിറവം നഗരസഭ

പിറവം
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികളുമായി പിറവം നഗരസഭ. താലൂക്ക് ആശുപത്രിപ്പടിയിലെ പൊളിഞ്ഞുവീഴാറായ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി. കുന്നേൽ പള്ളിക്ക് എതിർവശത്ത് നിർമിച്ച പുതിയ കാത്തിരിപ്പുകേന്ദ്രത്തിലാകും ഇനി ബസ് സ്റ്റോപ്പ്. കഴിഞ്ഞദിവസം ചേർന്ന ഗതാഗത ഉപദേശകസമിതി യോഗത്തിൽ എടുത്ത തീരുമാനമാണ് നടപ്പാക്കിയത്. ആശുപത്രിക്കു മുന്നിലെ ഗതാഗതസ്തംഭനം രോഗികൾക്കും ആംബുലൻസുകൾക്കും പ്രയാസകരമായിരുന്നു. ഇടയാർ, -കൂത്താട്ടുകുളം, ഇലഞ്ഞി, -പാലാ ഭാഗത്തേക്ക് പോകുന്ന ബസുകൾ കാത്തിരിപ്പുകേന്ദ്രത്തിനുമുന്നില്‍ നിര്‍ത്തണം. മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസുകൾ ജങ്ഷനിൽ നിർത്തരുത്.
കിഴക്കൻ മേഖലകളിൽനിന്ന് വരുന്ന വാഹനങ്ങൾ ടൗണിൽ എംഎൽഎ റോഡിലേക്ക് പ്രവേശിക്കുന്നത് ബോർഡ് സ്ഥാപിച്ച് തടയാനും നേരത്തേ സ്ഥാപിച്ച സൈൻ ബോർഡുകളിൽ നശിച്ചുപോയവ പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ആശുപത്രിപ്പടിയിലും ദേവിപ്പടിയിലുമുള്ള അപകടകരമായ പാഴ്മരങ്ങൾ മുറിച്ചുനീക്കാൻ പൊതുമരാമത്തുവകുപ്പിന് നിർദേശം നൽകി. വ്യാപാരകേന്ദ്രങ്ങൾക്കു മുന്നിലെ അനധികൃത പാർക്കിങ് തടയാനും തീരുമാനമുണ്ട്.









0 comments