പാമ്പാക്കുടയിലെ ദുർഭരണത്തിനെതിരെ എൽഡിഎഫ് കുറ്റപത്രം സമർപ്പിച്ചു

പിറവം
പാമ്പാക്കുട പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും അക്കമിട്ടുനിരത്തി എൽഡിഎഫ് തയ്യാറാക്കിയ കുറ്റപത്രം പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലിം ഉദ്ഘാടനം ചെയ്തു. പി യു വർഗീസ് അധ്യക്ഷനായി. എം എൻ കേശവൻ, ബേസിൽ സണ്ണി, കെ പി രതീശൻ, ബേബി ജോസഫ്, ജിബി റോക്കി, ടോജിൻ ജോൺ, റോയി ജോൺ എന്നിവർ സംസാരിച്ചു.
എൽഡിഎഫ് മുൻ ഭരണസമിതി ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി മാറ്റിയ പാമ്പാക്കുട പഞ്ചായത്തിനെ യുഡിഎഫ് ഭരണസമിതി അഴിമതിയുടെ വിളനിലമാക്കി. 2024–-25 സാമ്പത്തിക വർഷത്തിൽമാത്രം, വികസനത്തിനായി സർക്കാർ നൽകിയ 5.7 കോടി രൂപ നഷ്‌ടപ്പെടുത്തി. 2024-–25 വർഷത്തിൽ പദ്ധതി വിനിയോഗം 74 ശതമാനമാണ്. 2023-–24 വർഷത്തിൽ റോഡ് ഫണ്ടിൽ 125 ലക്ഷവും 2024-–25ൽ 70 ലക്ഷവും ചെലവഴിച്ചില്ല. കുടിവെള്ളപദ്ധതികൾ തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. 2021 മുതൽ ലൈഫ് ഭവനപദ്ധതികളിൽ 178 പേർ രജിസ്റ്റർ ചെയ്‌തിട്ടും ഒരാൾക്കുപോലും വീട് പൂർത്തിയാക്കി താക്കോൽ നൽകിയില്ല. ഭവന/ഭൂരഹിതർക്ക് ഭൂമിനൽകുന്ന പദ്ധതിയിൽ ഒരാൾക്കുപോലും ആനുകൂല്യം നൽകിയില്ല, 48 പേർ ഇപ്പോഴും ലിസ്റ്റിലുണ്ട്.
പൊതുകളിസ്ഥലം, ശ്മശാനം എന്നിവ ഇല്ല. പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിൽനിന്ന് ഒരുരൂപപോലും ചികിത്സാസഹായം നൽകിയില്ല. എംഎൽഎയുടെ ആസ്‌തിവികസന ഫണ്ട് ഉപയോഗിച്ച് ഒരുപ്രവൃത്തിയും നടത്തിയില്ല. വിഇഒ നേരിട്ടു നടപ്പാക്കേണ്ട പ്രവർത്തനങ്ങളിൽ 86 ശതമാനവും പഞ്ചായത്ത് സെക്രട്ടറി നടപ്പാക്കേണ്ട 14 പദ്ധതികളും നഷ്‌ടപ്പെടുത്തിയതായും എൽഡിഎഫ് പഞ്ചായത്ത് സമിതി പറഞ്ഞു.









0 comments