ഏലൂരിലെ തരിശുപാടങ്ങൾ കതിരണിയും ; കാർഷിക പൈതൃകം വീണ്ടെടുക്കും

കളമശേരി
ഏലൂരിന്റെ കാർഷിക പൈതൃകം വീണ്ടെടുക്കാൻ വിപുലമായ പദ്ധതികളുമായി നഗരസഭ. തരിശുപാടങ്ങൾ ഏറ്റെടുത്ത് കൃഷിയിറക്കാനാണ് പദ്ധതി. വടക്കുംഭാഗം, കുണ്ടോപ്പാടം പാടശേഖരങ്ങളിലാണ് നെൽക്കൃഷിയിറക്കുന്നത്. ആദ്യഘട്ടമായി വടക്കുംഭാഗത്തെ 20 ഏക്കറിൽ വിത്തിറക്കും.
നെൽക്കൃഷിക്കായി നഗരസഭ കൃഷിഭവൻ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നെൽവയൽ തണ്ണീർത്തട സംരക്ഷണസമിതിയുടെ യോഗതീരുമാനമനുസരിച്ച് വടക്കുംഭാഗത്താണ് ആദ്യം പദ്ധതി നടപ്പാക്കുക. പാടശേഖരസമിതി രൂപീകരിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ജനകീയാസൂത്രണ പദ്ധതിയിൽ ഹെക്ടറിന് 35,000 രൂപവച്ച് 36 ഏക്കറിന് ഫണ്ട് വകയിരുത്തി. 120 ദിവസംകൊണ്ട് മൂപ്പെത്തുന്ന "പൗർണമി' വിത്താണ് വിതയ്ക്കുന്നത്. ഞാറ് തയ്യാറാക്കി മൂന്നാഴ്ചയ്‌ക്കകം നടീൽ ഉത്സവം നടത്താനാണ് പദ്ധതി.
അടുത്ത സീസണിലെ കൃഷിക്കുള്ള ജലസേചനത്തിനായി പ്രളയകാലത്ത് നശിച്ച പമ്പും പമ്പുഹൗസും നവീകരിക്കും. ഇതിനായി നഗരസഭ 8.35 ലക്ഷം രൂപ ജലസേചനവകുപ്പിന് കൈമാറി. പ്രദേശത്തെ കർഷകർ മുന്നോട്ടുവന്നതുകൊണ്ട് കൃഷി മുടങ്ങാതെ നടത്താൻകഴിയുമെന്ന് ചെയർമാൻ എ ഡി സുജിൽ പറഞ്ഞു.











0 comments