ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലെ നൂറാം പദ്ധതി
250 കോടിയുടെ വെയർഹൗസിങ് ശൃംഖലയ്‌ക്ക് കല്ലിട്ടു

കൊച്ചി
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ വന്ന നൂറാമത്തെ പദ്ധതിയായ എൻഡിആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സ് ശൃംഖലയ്‌ക്ക് ആലുവ ചുണങ്ങംവേലിക്ക് സമീപം കല്ലിട്ടു. വ്യവസായ മന്ത്രി പി രാജീവ് നിർമാണ ഉദ്‌ഘാടനം നിർവഹിച്ചു. 250 കോടി രൂപ മുതൽമുടക്കിൽ എൻഡിആർ സ്‌പേസ് സ്ഥാപിക്കുന്ന എ -ഗ്രേഡ് വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സിനാണ് മന്ത്രി കല്ലിട്ടത്.
ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയെത്തുടർന്ന് 100 പദ്ധതികളിലൂടെ സംസ്ഥാനത്തേക്ക് 36,000 കോടിയുടെ നിക്ഷേപം എത്തിയെന്ന് മന്ത്രി പറഞ്ഞു. അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. നിക്ഷേപ നിർദേശങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 14 -–15 ശതമാനമാണ്. കേരളത്തിലാകട്ടെ 24 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി.
പതിനാറ് ഏക്കറിലായുള്ള ഈ പദ്ധതി പൂർത്തിയാകുന്നതോടെ എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഇ -കൊമേഴ്സ്, തേഡ് പാർട്ടി ലോജിസ്റ്റിക്‌സ് മേഖലകൾക്ക് അത്യാധുനിക സേവനം ലഭിക്കും. 300 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് വികസനത്തിനും നവീകരണത്തിനും ഈ പദ്ധതി വലിയ പിന്തുണ നൽകുമെന്ന് എൻഡിആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജ് ശ്രീനിവാസൻ പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കീഴ്‌മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാർഡ് മെന്പർ സാജു മത്തായി, എൻഡിആർ സ്‌പേസ് ബിസിനസ് ഹെഡ് എൻ ശ്രീനിവാസൻ, ഏരിയ മാനേജർ തോമസ് ടി പൊട്ടംകുളം എന്നിവരും പങ്കെടുത്തു.










0 comments