കൃഷിക്കൊപ്പം കളമശേരി ; 25 മുതൽ പച്ചക്കറികൾ തോട്ടത്തിൽനിന്ന് വീട്ടിലേക്ക്

'കൃഷിക്കൊപ്പം കളമശേരി' ഉൽപ്പന്ന വിപണന ചർച്ചയിൽ പങ്കെടുത്ത സഹകരണ സംഘം ഭാരവാഹികൾ മന്ത്രി പി രാജീവിനും ഫ്ലിപ്കാർട്ട് പ്രതിനിധികൾക്കുമൊപ്പം
കളമശേരി
മണ്ഡലത്തിലെ സമഗ്ര കാർഷികവികസനം ലക്ഷ്യംവച്ച് വ്യവസായമന്ത്രി പി രാജീവ് നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിൽ വിളകൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും വിപണിയുടെ ചാഞ്ചാട്ടമില്ലാത്ത വില ഉറപ്പാക്കുന്ന മാർക്കറ്റിങ്ങിന് സാധ്യതയൊരുങ്ങുന്നു. കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച് ശീതീകരിച്ച വാഹനത്തിൽ വീടുകളിലേക്ക് എത്തിക്കുന്ന ‘ഫാം ടു കിച്ചൻ' പദ്ധതി 25ന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാർഷികോൽപ്പന്നങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും ഫ്ലിപ്കാർട്ടുമായി സഹകരിച്ച് വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ 17 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ വിവിധ കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ച് അരി, പച്ചക്കറി തുടങ്ങി വിവിധയിനങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. മാഞ്ഞാലി സഹകരണ സംഘം കൂവ ഉൽപ്പന്നങ്ങളും വെളിയത്തുനാട് സഹകരണ സംഘം കൂണും കൂൺ ഉൽപ്പന്നങ്ങളും ആലങ്ങാട് സഹകരണ സംഘം ശർക്കരയും കുന്നുകര സഹകരണ സംഘം കപ്പ, ഏത്തക്കായ ഉൽപ്പന്നങ്ങളും വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം മാർക്കറ്റ് വിലയിലെ ചാഞ്ചാട്ടമാണ്. ഇതിന് പരിഹാരമായാണ് പുതിയ വിപണനമാർഗങ്ങൾ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
‘ഫാം ടു കിച്ചൻ’ പദ്ധതിയിലൂടെ മികച്ച പച്ചക്കറിയിനങ്ങൾ കൃഷിസ്ഥലത്തുനിന്ന് നേരിട്ട് വീടുകളിലെത്തിക്കും. മൊത്തമായും ചില്ലറയായുമുള്ള വിപണനത്തിനായി ഫ്ലിപ്കാർട്ടുമായി ധാരണപത്രം ഒപ്പിടുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. ഇതിനുമുന്നോടിയായി തിങ്കളാഴ്ച കളമശേരി ജിഞ്ചർ ഹോട്ടലിൽ ഫ്ലിപ്കാർട്ട് ഉദ്യോഗസ്ഥരെത്തി സഹകരണ സ്ഥാപനങ്ങളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് മന്ത്രി പി രാജീവ് നേതൃത്വം നൽകി.
ഫ്ലിപ്കാർട്ട് ഡയറക്ടർ ഡിപ്പി വെങ്കണി, സീനിയർ മാനേജർ ഡോ. ഡിപു തോമസ് ജോയ് എന്നിവരും സഹകരണ ബാങ്ക് പ്രസിഡന്റുമാരും പങ്കെടുത്തു.










0 comments