മെട്രോ രണ്ടാംഘട്ടം ; ആറ് സ്‌റ്റേഷനുകൾക്ക് തൂണ് സ്ഥാപിച്ചു

കൊച്ചി മെട്രോ റെയിൽ പിങ്ക് ലൈൻ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴക്കാലയിൽ നിർമാണം പുരോഗമിക്കുന്ന മെട്രോ സ്റ്റേഷൻ
കൊച്ചി
കൊച്ചി മെട്രോ രണ്ടാംഘട്ട പാതയിലെ ആറ് സ്‌റ്റേഷനുകളുടെ തൂണ് സ്ഥാപിച്ചു. പാലാരിവട്ടം, ആലിൻചുവട്, ചെന്പുമുക്ക്, വാഴക്കാല, സെസ്, കിൻഫ്ര സ്‌റ്റേഷനുകളിലെ തൂണുകളാണ് സ്ഥാപിച്ചത്.
പാതയൊരുക്കാൻ ഇതിനകം സ്ഥാപിച്ചത് 175 തൂണുകളാണ്. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെയുള്ള മെട്രോ രണ്ടാംഘട്ട പാത ഒരുക്കാൻ ഇനി സ്ഥാപിക്കേണ്ടത് 295 തൂണുകളാണ്. രണ്ടാംഘട്ടത്തിൽ ആകെയുള്ളത് 470 തൂണുകളാണ്. മെട്രോ രണ്ടാംഘട്ടം ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലുവയില്‍നിന്ന് കൊച്ചി വിമാനത്താവളംവഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതിരേഖ ജനുവരി അവസാനമോ ഫെബ്രുവരിയിലോ പൂർത്തിയാകും.
ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക്, സിവിൽ സ്‌റ്റേഷൻ ജങ്‌ഷൻ സ്‌റ്റേഷനുകളുടെ പൈലിങ് പൂർത്തിയായി. ഇൻഫോപാർക്ക്, പടമുകൾ സ്‌റ്റേഷനുകളുടെ പൈലിങ് പുരോഗമിക്കുകയാണ്. വയഡക്ടിനായുള്ള 410 തൂണുകളിൽ 144 എണ്ണവും സ്‌റ്റേഷനായുള്ള 60 തൂണുകളിൽ 31 എണ്ണവും പൂർത്തിയായി. വയഡക്ടിനായി വിവിധ തൂണുകളിലായി 62 പിയർ ക്യാപ് സ്ഥാപിച്ചു. പിയർ ക്യാപ് സ്ഥാപിച്ചയിടങ്ങളിൽ 36 യു ഗർഡറുകളും സ്ഥാപിച്ചു. സീപോർട്ട്–എയർപോർട്ട് റോഡിൽ ചിറ്റാറ്റുകര, സെസ് മേഖലയിലാണ് ഗർഡറുകൾ സ്ഥാപിച്ചത്. വയഡക്ടിനായി 1659 പൈലുകളാണ് വേണ്ടത്. ഇതിൽ 1127 എണ്ണം സ്ഥാപിച്ചു. സ്‌റ്റേഷന് വേണ്ട 368 പൈലുകളിൽ 327 എണ്ണവും സ്ഥാപിച്ചു.
470 പൈൽ ക്യാപ്പുകളിൽ 257 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.
വയഡക്ടിനുവേണ്ടിയുള്ള 410 പൈൽ ക്യാപ്പുകളിൽ 226ഉം സ്‌റ്റേഷന് വേണ്ടിയുള്ളവയിൽ 31 എണ്ണവുമാണ് പൂർത്തിയായത്. ആവശ്യമായ 488 യു ഗർഡറുകളിൽ 149 എണ്ണവും 337 പിയർക്യാപുകളിൽ 177 എണ്ണവും 544 ഐ ഗർഡറുകളിൽ 108 എണ്ണവും നിർമിച്ചു.










0 comments