മെട്രോ രണ്ടാംഘട്ടം
പൈലിങ്ങ് 85 ശതമാനം പൂർത്തിയായി; 3.5 കിലോമീറ്റർ സൂപ്പർസ്ട്രക്ചറും

വാഴക്കാലയിൽ കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണം പുരോഗമിക്കുന്നു
കൊച്ചി
ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിന്റെ പൈലിങ് ജോലികൾ 85 ശതമാനം പൂർത്തിയായി. യു- ഗർഡറുകളും ഐ- ഗർഡറുകളും ഉൾപ്പെടുന്ന ഏകദേശം 3.5 കിലോമീറ്റർ സൂപ്പർ സ്ട്രക്ചർ സ്ഥാപിച്ച് ട്രാക്ക് തയ്യാറാക്കാൻ സജ്ജമാക്കി കഴിഞ്ഞു.
കുറഞ്ഞ കാലയളവിനുള്ളിൽ രണ്ടാംഘട്ട പദ്ധതിയുടെ വിവിധമേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ കൈവരിക്കാനായെന്ന് കെഎംആർഎൽ അറിയിച്ചു. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈൽ ക്യാപ് നിർമാണം ഉൾപ്പെടെയുള്ള എല്ലാ ഫൗണ്ടേഷൻ ജോലികളും പൂർത്തിയായി.
നിർമാണപ്രവർത്തനങ്ങൾ നിലവിൽ കൂടുതൽ വേഗതയാർന്ന ഘട്ടത്തിലേക്ക് കടന്നു. ഇപ്പോൾ പ്രതിദിനം 25 മുതൽ 30 മീറ്റർ വരെ പാത നിർമാണം പൂർത്തിയാക്കുന്നു. മഴക്കാലം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമാകുന്നതോടെ ഇത് 55 മീറ്ററായി വർധിപ്പിച്ച് നിർമാണവേഗം ഗണ്യമായി വർധിപ്പിക്കും. 2027 ജൂണോടെ പാതയുടെ നിർമാണം പൂർത്തിയാക്കുകയും തുടർന്ന് കമീഷനിങ് നടപടികൾ പൂർത്തിയാക്കി 2027 ആഗസ്‌തോടെ സർവീസ് ആരംഭിക്കുകയുമാണ് ലക്ഷ്യം. ട്രാക്ക് വർക്ക്, വൈദ്യുതി വിതരണം, സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ സംവിധാനങ്ങളുടെയും കരാറുകൾ ഇതിനകം അന്തിമമാക്കിയെന്നും കെഎംആർഎൽ വ്യക്തമാക്കി.









0 comments