സ്വപ്‌നത്തിലല്ല, അനുഭവിച്ചറിയാം

രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്ന കൊച്ചി മെട്രോയ്ക്കു സമീപം പട്ടണം റഷീദ്

ശ്രീരാജ് ഓണക്കൂർ [email protected]
Published on Apr 06, 2026, 12:31 AM | 1 min read
കൊച്ചി
‘‘കുന്നും മലകളും നിറഞ്ഞ പ്രദേശം. പാലാരിവട്ടത്തുനിന്ന് കാക്കനാട്ടേക്ക് ഒരു ബസ് മാത്രം. ബസിനു കാക്കാതെ പലപ്പോഴും നടന്നാണ് കാക്കനാടെത്തിയിരുന്നത്. റോഡും അത്ര നന്നല്ല’’ – ഇന്ന് കേരളത്തിന്റെ ഐടി ഹബ്ബായ കാക്കനാടിന്റെയും സമീപപ്രദേശങ്ങളുടെയും പഴയ രൂപം മേക്കപ്പ്‌മാൻ പട്ടണം റഷീദ് ഓർത്തെടുക്കുന്നു.
കാക്കനാട് ആദ്യംവന്ന വലിയകെട്ടിടം ഗവ. പ്രസ്സാണ്. പിന്നീട് കലക്ടറേറ്റ് വന്നു.
സിനിമകളിൽ വിജനമായ സ്ഥലത്ത് ബോംബ് പൊട്ടുന്നതും സംഘട്ടനരംഗങ്ങളും സ്ഥിരമായി ചിത്രീകരിച്ചിരുന്നത് കാക്കനാടായിരുന്നു. എന്നാൽ, ഇന്ന് കാക്കനാട് വാഴക്കാല ജങ്‌ഷനുസമീപത്തെ വീട്ടിൽനിന്ന് കാലെടുത്തുകുത്തിയാൽ കൊച്ചി മെട്രോ റെയിൽ നിർമാണമാണ് ആദ്യം കൺമുന്നിലെത്തുക. ജെഎൽഎൻ സ്റ്റേഡിയംമുതൽ കാക്കനാടുവഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
പത്തുവർഷംകൊണ്ട് കാക്കനാടിനും കേരളത്തിനുമുണ്ടായ വികസനം ചിന്തയ്‌ക്കുമപ്പുറം. മെട്രോ റെയിൽ നീട്ടാനുള്ള തീരുമാനം ആ വികസനത്തെ കൂടുതൽ മുന്നോട്ടുനയിക്കുമെന്നും പട്ടണം റഷീദ്. മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടുന്നത് ലക്ഷക്കണക്കിനുപേർക്ക് ഗുണം ചെയ്യും. രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നുള്ളവർ ഇൻഫോപാർക്കിൽ ജോലിക്ക് എത്തുന്നുണ്ട്.
ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് കാക്കനാട്ടേക്ക് മെട്രോ റെയിൽ ഓടിത്തുടങ്ങും. സ്വപ്‌നംകണ്ട് നിൽക്കാതെ അനുഭവിച്ചറിയേണ്ട സമയമാണിത്. ഇൗ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നവർ കാക്കനാട്ടേക്ക് പോകുന്ന മെട്രോ ട്രെയിനിൽ സഞ്ചരിക്കേണ്ടവരാണെന്നും പട്ടണം റഷീദ്.
എൽഡിഎഫ് സർക്കാരിന് 10 വർഷംകൊണ്ട് കേരളത്തിന്റെ മുഖഛായ മാറ്റാനായി. ഇനി അതിനപ്പുറമുള്ള വികസനത്തിലേക്ക് കേരളത്തെ കൊണ്ടുപോകാൻ എൽഡിഎഫിനാകും.
ജീവിക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എൽഡിഎഫ് സർക്കാരിനല്ലാതെ മറ്റാർക്കും കഴിയില്ല. ഇത് നാം ഓരോരുത്തരും മനസ്സിലാക്കണമെന്നും പട്ടണം റഷീദ്.










0 comments