ഫോർട്ട് കൊച്ചി കടൽത്തീരത്ത് ശുചീകരണ പ്രഹസനവുമായി നഗരസഭ

കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരം ശുചീകരിക്കുന്നു
മട്ടാഞ്ചേരി
ഫോർട്ട് കൊച്ചി കടൽത്തീരത്ത് വീണ്ടും മാലിന്യം നിറയുന്നുവെന്ന വാർത്ത വന്നതോടെ ശുചീകരണ പ്രഹസനവുമായി കൊച്ചി നഗരസഭ. യാതൊരു മുന്നൊരുക്കങ്ങളും നടത്താതെയായിരുന്നു ശുചീകരണം. മാസങ്ങള്‍ക്കുമുമ്പ് മനോഹരമാക്കിമാറ്റിയ ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത് വീണ്ടും മാലിന്യം നിറയുന്നുവെന്ന് "ദേശാഭിമാനി' വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് കടൽത്തീരം ശുചീകരിക്കാൻ അധികൃതർ തീരുമാനിക്കുന്നത്.
സ്വച്ച് സര്‍വേക്ഷന്‍ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണമെന്നാണ് നഗരസഭ അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, കായലില്‍ നിന്നൊഴുകിയെത്തുന്ന പായലുകളും മറ്റു മാലിന്യങ്ങളും പൂർണമായി നീക്കുന്നതിൽ പരാജയപ്പെട്ടു. സൗത്ത് കടപ്പുറത്തെ നടപ്പാതയുടെയും തീരത്തേക്ക് ഇറങ്ങുന്നതിനുള്ള താല്‍ക്കാലിക പാതയുടെയും മോശം അവസ്ഥയ്‌ക്കും പരിഹാരമില്ല. മിഡില്‍ ബീച്ചിന്റെയും നോര്‍ത്ത് ബീച്ചിന്റെയും അവസ്ഥ സമാനമാണ്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം കടപ്പുറത്ത് രൂക്ഷമായി തുടരുന്നു.
കൊച്ചി ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെ കൊച്ചി നഗരസഭ ശുചീകരണത്തൊഴിലാളികളും ചേർന്നാണ് ശുചീകരണ യജ്ഞം നടത്തിയത്. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സീന ഗോകുലന്‍, സ്ഥിരംസമിതി അധ്യക്ഷരായ ടി കെ അഷറഫ്, കെ എ മനാഫ്, കൗണ്‍സിലര്‍ റഹീന റഫീക്ക് എന്നിവരും എത്തിയിരുന്നു.











0 comments