കെടുകാര്യസ്ഥതയെന്ന് ഹരിതകേരള മിഷൻ പഠനറിപ്പോര്‍ട്ട്
കുടിവെള്ളം മുട്ടിക്കും; ജലക്ഷാമം രൂക്ഷമാക്കി കോര്‍പറേഷന്‍

കൊച്ചി
ജലസ്രോതസ്സുകള്‍ സംരക്ഷിക്കാതെ നഗരത്തില്‍ ജലക്ഷാമം രൂക്ഷമാക്കി കൊച്ചി കോര്‍പറേഷന്‍. ജലലഭ്യതയുണ്ടായിട്ടും ജലക്ഷാമം നേരിടുന്നതിനുപിന്നിൽ കോർപറേഷന്റെ കെടുകാര്യസ്ഥതയുമുണ്ടെന്ന് വ്യക്തമാക്കി ഹരിതകേരള മിഷൻ നടത്തിയ പഠനറിപ്പോര്‍ട്ട്. 2025–-26 വർഷത്തേക്ക് ജലബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
കോർപറേഷനിലെ ആകെ ജലത്തിന്റെ ആവശ്യം 93.48 ദശലക്ഷം ക്യുബിക് മീറ്ററാണ്. എന്നാൽ, വിവിധതരത്തിലുള്ള ജലലഭ്യത 116 ദശലക്ഷം ക്യുബിക് മീറ്ററുണ്ട്. ആവശ്യത്തേക്കാൾ 22.52 ദശലക്ഷം ക്യുബിക് മീറ്റർ അധികം ലഭ്യതയുണ്ടായിട്ടും, ജലം സംരക്ഷിക്കുന്നതിലെ പോരായ്മയാണ് ക്ഷാമത്തിന് കാരണമായി പറയുന്നത്.
കിണറുകളും മറ്റ് ജലാശയങ്ങളും അവഗണിക്കുന്നു. മഴവെള്ളം സംരക്ഷിക്കാൻ നടപടിയില്ല. ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ല. നഗരത്തിലെ കനാൽസംവിധാനങ്ങളുടെ പരിപാലനക്കുറവ്, അനധികൃത അധിനിവേശങ്ങൾ, മാലിന്യംതള്ളൽ തുടങ്ങിയവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
കനാലുകൾ സ്ഥിരമായി ശുചീകരിക്കണമെന്നും അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണലും നീക്കുന്നതിനുള്ള നടപടികൾ വേണമെന്നും നിര്‍ദേശിക്കുന്നു.
സെന്റർ ഫോർ വാട്ടർ റിസോഴ്സ് മാനേജ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റാണ് പഠനത്തിന് സാങ്കേതികസഹായം നൽകിയത്. യുഡിഎഫ് ഭരണസമിതി അധികാരത്തിൽവന്നതോടെ മാലിന്യനിർമാർജനം, ജലസ്രോതസ്സുകളുടെ സംരക്ഷണം, മഴക്കാലപൂർവ ശുചീകരണം എന്നിവയിൽ ഉൾപ്പെടെ ഗുരുതരവീഴ്‌ചയും അലംഭാവവും തുടരുകയാണ്.










0 comments