കെഎച്ച്‌ആർഐ ഉദ്യോഗസ്ഥർ സന്ദർശിച്ചു
റോഡരികിൽ ഗർത്തമുണ്ടായ സ്ഥലത്തെ താൽക്കാലിക നിർമാണം നിർത്തി

മൂവാറ്റുപുഴ
മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനുസമീപം റോഡരികിൽ ഗർത്തമുണ്ടായ സ്ഥലത്ത് കെആർഎഫ്ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന മണ്ണുനീക്കൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്ന് നിർത്തി. മന്ത്രിയുടെ നിർദേശപ്രകാരം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്‌ആർഐ) ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷീജ റാണി, അരവിന്ദ് അനിൽകുമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
രണ്ടുതവണ ഗർത്തമുണ്ടായ ഇവിടെ വിദഗ്ധ പരിശോധനയും ശാശ്വതപരിഹാര പദ്ധതിയുമില്ലാതെ താൽക്കാലിക നിർമാണം നടത്തേണ്ടെന്നാണ് തീരുമാനം. ഇവിടെ രണ്ടു പാലങ്ങളോടുചേർന്ന് പുഴയിലേക്ക് തുറക്കുന്ന ആഴത്തിലുള്ള രണ്ടു ഓടകളുടെ സ്ലാബുകൾക്ക് തകരാറുണ്ടായതാണ് മണ്ണിടിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022 ആഗസ്ത് മൂന്നിന് മുമ്പ് ഗർത്തമുണ്ടായതാണ്. അന്ന് താൽക്കാലികമായി നികത്തി ടാർ ചെയ്തു. തുടർച്ചയായി ഗർത്തമുണ്ടാകുന്നത് അപകടഭീഷണിയാണെന്നും വിദഗ്ധസംഘം പരിശോധന നടത്തി പുനർനിർമിക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. ബാബു പോൾ, പി എം ഇസ്മയിൽ, എൽദോ എബ്രഹാം, ജോളി പൊട്ടക്കൽ, യു ആർ ബാബു, സജി ജോർജ് തുടങ്ങിയവർ സ്ഥലപരിശോധനാസ്ഥലത്ത് എത്തിയിരുന്നു.









0 comments