സംഭവം ഓണക്കൂർ കരയോഗപ്പടിയിൽ
ജേക്കബ് വിഭാഗം നേതാക്കളുടെ ഗുണ്ടാവിളയാട്ടം; പൊലീസിനെയും ആക്രമിച്ചു

ഓണക്കൂറിലെ അപകടസ്ഥലത്ത് സുമേഷ് പൊലീസിനെ ആക്രമിക്കുന്നു
പിറവം
മദ്യപിച്ച് കാറിലെത്തി അപകടമുണ്ടാക്കിയും പൊലീസിനെ ആക്രമിച്ചും ഓണക്കൂർ കരയോഗപ്പടിക്കുസമീപം കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാക്കളുടെ ഗുണ്ടാവിളയാട്ടം. എംഎൽഎ അനൂപ് ജേക്കബ് മന്ത്രിയായിരിക്കെ ഡ്രൈവർ ആയിരുന്ന കാക്കൂർ പാലച്ചുവട് പള്ളിയാൻ കെ പി സുമേഷ് (മത്തായി-44), ജ്യേഷ്ഠൻ പിറവം കെഎസ്ആർടിസിയിലെ ഐഎൻടിയുസി നേതാവ് കെ പി സുകു (48) എന്നിവരടങ്ങിയ സംഘമാണ് നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയായ സുമേഷ്, കൂത്താട്ടുകുളം സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലുണ്ട്.
തിങ്കൾ രാത്രി 8.30 ഓടെ പിറവം ഭാഗത്തുനിന്ന് സുമേഷിന്റെ നേതൃത്വത്തിൽ നാലുപേർ കാറിൽ മദ്യപിച്ച് എത്തി കരയോഗപ്പടിയിൽ നിർത്തിയിട്ട മറ്റൊരു കാറിലിടിച്ചു. നിർത്തിയിട്ട കാർ മുന്നോട്ടു തെറിച്ചുനീങ്ങി. ഈ കാറിലുണ്ടായിരുന്ന വനിതാഡോക്ടർക്കും കുട്ടിക്കും അപകടത്തിൽ നിസ്സാര പരിക്കേറ്റു. അപകടശേഷം ഇവരെ മദ്യപസംഘം അസഭ്യം പറയാൻ തുടങ്ങി. ഇതോടെ നാട്ടുകാർകൂടി. സംഭവമറിഞ്ഞ് പൊലീസ് എത്തിയതോടെ അവരേയും ആക്രമിച്ചു. അക്രമിസംഘത്തെ സഹായിക്കാൻ ജേക്കബ് വിഭാഗം പഞ്ചായത്ത് അംഗങ്ങളും നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
അതേസമയം, മദ്യപിച്ച് അപകടമുണ്ടാക്കുകയും പൊലീസിനെ ആക്രമിക്കുകയുംചെയ്‌ത പ്രതികളെ എംഎൽഎയുടെ ഇടപെടലിൽ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചതായി ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണിതെന്നും നാട്ടുകാർ പറയുന്നു. പൊലീസിനെ ആക്രമിക്കുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വനിതാഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.










0 comments