ആവിലാഭവനിൽ തീപിടിത്തം

ആവിലാഭവനിൽ തീപിടിത്തത്തിൽ മുറിയിലെ ഉപകരണങ്ങൾ കത്തിനശിച്ചനിലയിൽ
കാക്കനാട്
ചെമ്പുമുക്കിൽ പ്രായമായ പുരോഹിതർ താമസിക്കുന്ന കത്തോലിക്കാ സഭാ മന്ദിരത്തിൽ തീപിടിത്തം. വാരാപ്പുഴ അതിരൂപതയുടെ കീഴിൽ കാക്കനാട് ചെമ്പുമുക്ക് അട്ടിപ്പേറ്റി റോഡിൽ അസ്സീസി സ്കൂളിനുസമീപം പ്രവർത്തിക്കുന്ന ‘ആവിലാഭവൻ' ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നി രക്ഷാസേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. കുടുങ്ങിപ്പോയ അന്തേവാസികളും ജീവനക്കാരുമടങ്ങുന്ന മുപ്പതോളംപേരെ തൃക്കാക്കര അഗ്നി രക്ഷാസേനയെത്തി സുരക്ഷിതമായി ഒഴിപ്പിച്ചു. സ്ഥാപന ഡയറക്ടറുടെ മുറിക്കാണ് തീപിടിച്ചതെങ്കിലും അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മുറിയിലുണ്ടായിരുന്ന ടിവി, കട്ടിൽ, എസി, ഫർണിച്ചറുകൾ, അലമാര, ഇലക്ട്രിക്കൽ വയറിങ് എന്നിവ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവിധേയമാക്കിയശേഷം മുറികളിലെ കനത്തപുക ബ്ലോവർ ഉപയോഗിച്ചാണ് പുറന്തള്ളിയത്.
തൃക്കാക്കര അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ടി വിനുരാജ്, എം പി നിസ്സാം, ടി എസ് പ്രശോഭ്, കെ വി വിജോയ്, സി ചിത്രൻ, ജി നിതീഷ്, എസ് സുധീർകുമാർ, പി ബി സുദർശനൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.










0 comments