ജലമോഷണം: 98.85 ലക്ഷം രൂപ പിഴ ചുമത്തി

കൊച്ചി
കേരള വാട്ടർ അതോറിറ്റി കൊച്ചി പള്ളിമുക്ക് സബ് ഡിവിഷന്റെ അധികാരപരിധിയിൽ വരുന്ന മേഖലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 103 ജലമോഷണ കേസുകളിലായി 98.85 ലക്ഷം രൂപ പിഴ ചുമത്തി. തേവര, പനമ്പിള്ളിനഗർ, സൗത്ത് റെയിൽവേ സ്റ്റേഷൻ, ചിറ്റൂർ റോഡ്, എംജി റോഡ്, എസ്ആർഎം റോഡ്, ഹൈക്കോർട്ട്, പച്ചാളം, വടുതല, അയ്യപ്പൻകാവ്, മുളവുകാട് പഞ്ചായത്ത് തുടങ്ങിയ മേഖലകളിലാണ് പരിശോധന നടത്തിയത്.
വാട്ടർ മീറ്റർ ഇല്ലാതെ വെള്ളം എടുക്കുക. വിച്ഛേദിച്ച കണക്‌ഷൻ അനധികൃതമായി പുനഃസ്ഥാപിച്ച് ഉപയോഗിക്കുക, മീറ്ററിൽ കൃത്രിമം കാണിക്കുക തുടങ്ങിയ കേസുകളാണ് കണ്ടെത്തിയത്.
അനധികൃതമായി കേരള വാട്ടർ അതോറിറ്റിയുടെ കണക്‌ഷൻ ഉപയോഗിച്ച ഹോട്ടലിന് 65,40,492 രൂപയും, മീറ്ററിന് സമാന്തരമായി ലൈൻ വലിച്ച് ഉപയോഗിച്ച രണ്ട് വീടുകൾക്ക് യഥാക്രമം 4,08,820 രൂപയും 2,16,833- രൂപയും വിഛേദിച്ച കണക്‌ഷൻ അനധികൃതമായി പുനഃസ്ഥാപിച്ച് ഉപയോഗിച്ച ഹോസ്റ്റലിന് 7,25,932 രൂപയും ഗാർഹിക കണക്‌ഷനിൽനിന്ന് വ്യാവസായിക ആവശ്യത്തിന് ജലം ഉപയോഗിച്ചയാൾക്ക് 2,01,031 രൂപയും പിഴ ചുമത്തി.
ജലമോഷണം കണ്ടെത്തി പിഴ ചുമത്തിയത് കൂട്ടാക്കാത്ത രണ്ട് ഹോസ്റ്റലുകൾക്കും ഒരു വ്യവസായ കണക്‌ഷനുമെതിരെ ക്രമിനൽ നിയമ നടപടികളുടെ ഭാഗമായി ജലമോഷണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ജലമോഷണ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പള്ളിമുക്ക് സബ് ഡിവിഷനിലെ 94960 15213, 94960 15214 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കുക.










0 comments