നാടെങ്ങും വ്യാധി
പൊലിയുന്നു ജീവൻ

കൊച്ചി
പകർച്ചവ്യാധികളും ഇതേത്തുടർന്നുള്ള മരണങ്ങളും കൂടിയതോടെ വിറങ്ങലിച്ച് ജില്ല. മഴക്കാലപൂർവ ശുചീകരണത്തിലും രോഗപ്രതിരോധ പ്രവർത്തനത്തിലും യുഡിഎഫ് നേതൃത്വത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും സർക്കാരും സന്പൂർണ പരാജയമായതോടെ പെരുകുകയാണ് പകർച്ചവ്യാധികൾ. ഇതിനകം പലർക്കും ജീവൻ നഷ്ടമായി. രോഗങ്ങൾ പടരുന്നതിനൊപ്പം ജീവൻപോകുമോയെന്ന ഭീതിയിലാണ് ജനങ്ങൾ. കടുത്ത അനാസ്ഥയും അലംഭാവവും തുടരുകയാണ് ആരോഗ്യവകുപ്പ്.
മരണം വിതച്ച്
അമീബിക് മസ്‌തിഷ്‌ക ജ്വരം, എച്ച്1 എൻ1, വെസ്‌റ്റ്‌നൈൽ പനി ബാധിച്ചുള്ള മരണങ്ങളും ജില്ലയിലുണ്ടായി. സമീപകാലത്ത് 11 പേർക്കാണ് വിവിധ അസുഖങ്ങൾ ബാധിച്ച് ജീവൻ നഷ്ടമായത്. എച്ച്1 എൻ1 ബാധിച്ച് രണ്ടുപേരും വെസ്‌റ്റ്‌നൈൽ ബാധിതരായി രണ്ടുപേരും മരിച്ചു. രണ്ട് പനി മരണങ്ങളുമുണ്ടായി.
തൃക്കാരിയൂർ സ്വദേശിക്ക് അമീബിക് മസ്‌തിഷ്‌കജ്വരബാധയിൽ ജീവൻ നഷ്ടമായി. പാനായിക്കുളത്ത് ടൈഫോയിഡ് ഇരുപത്തിമൂന്നുകാരിയുടെ ജീവനെടുത്തു. കണ്ണമാലിയിലും പറവൂരിലും ചിക്കൻപോക്‌സ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.
അസുഖങ്ങളുടെ വിളനിലം
വിവിധ രോഗങ്ങളുടെ അസുഖങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണ് ജില്ല. വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്‌ത രോഗങ്ങൾ ചുവടെ;
ഷിഗല്ല: വരാപ്പുഴ
മലേറിയ: ഒക്കൽ, പിറവം, കാലടി, ഉദയംപേരൂർ, ചന്പക്കര, കളമശേരി, അശമന്നൂർ, മലയിടംതുരുത്ത്, എടത്തല, പനങ്ങാട്, മഴുവന്നൂർ, പുന്നക്കാട്
വെസ്‌റ്റ്‌നൈൽ പനി: കിഴക്കേ കടുങ്ങല്ലൂർ, പറവൂർ, എരൂർ, വെണ്ണല, കുമാരപുരം, മാങ്ങാട്ടുമുക്ക്
അമീബിക് മസ്‌തിഷ്‌ക ജ്വരം: തൃക്കാരിയൂർ, ഫോർട്ട് കൊച്ചി, വാളകം
എലിപ്പനി: കലൂർ, കുന്പളങ്ങി, മാങ്ങാട്ടുമുക്ക്, മലയിടംതുരുത്ത്, അയ്യന്പുഴ, മൂക്കന്നൂർ, കാലടി, തൊട്ടൂർ, പുതുവൈപ്പ്, പുത്തൻവേലിക്കര, എടത്തല, കൂത്താട്ടുകുളം, പിറവം, ആയവന, വാഴക്കുളം, മലയാറ്റൂർ, മൂക്കന്നൂർ, മണീട്.
8 ദിവസം; പനിബാധിതർ 5000 കടന്നു
എട്ട് ദിവസത്തിനകം അയ്യായിരത്തിലധികംപേരാണ് ജില്ലയിൽ പനിബാധിതരായത്. ജൂൺ ഒന്നുമുതൽ എട്ടുവരെ 5594 പേർ പനിക്ക് ചികിത്സ തേടി. 56 പേർക്ക് ഡെങ്കിപ്പനിയും 50 പേർക്ക് ചിക്കൻപോക്‌സും 24 പേർക്ക് മഞ്ഞപ്പിത്തവും മൂന്നുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മേയിൽ പനി ബാധിച്ചത് 12,776 പേർക്കാണ്.










0 comments