വ്യാജ ആപ് ഉപയോഗിച്ച് സാമ്പത്തികതട്ടിപ്പ്: 4 പേർ പിടിയിൽ

കളമശേരി
വ്യാജ പേമെന്റ് ആപ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ നാലുപേർ പൊലീസ് പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ചെങ്ങോട്ടുകാവ് കുട്ടനാടത്ത് റോബിൻ രാജ് (20), എടക്കുളം മടക്കര പള്ളിപ്പറമ്പിൽ പി പി അനസ് (19), ചേമഞ്ചേരി കൊളക്കാടുപറമ്പിൽ വീട്ടിൽ ഹജ്സൽ അമീൻ (20) എന്നിവരും നെയ്യാറ്റിൻകര മംഗലത്ത് മേലേപുത്തൻവീട്ടിൽ എ എസ് വൈശാഖ് (22) എന്നിവരുമാണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
കിൻഡർ ആശുപത്രിക്കുസമീപം പാണാടൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന മെട്രോ ഹോംസ്റ്റേയിൽ ബുധൻ വൈകിട്ട് ആറിന് 1000 രൂപ നിരക്കിൽ രണ്ടു മുറികൾ രണ്ട് ദിവസത്തേക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകത്തുകയായ 4000 രൂപയാണ്, 1000 രൂപവീതം ഫോണിൽ ഇൻസ്റ്റാൾ ചെയ്ത വ്യാജ പേമെന്റ് ആപ് ഉപയോഗിച്ച് അയച്ചതായി ഹോംസ്റ്റേ അധികൃതരെ തെറ്റിദ്ധരിപ്പിച്ചു. സംശയം തോന്നിയ ഉടമ അടുത്ത ദിവസം ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടിൽ പണം വന്നിട്ടില്ല എന്ന് മനസ്സിലായത്. അപ്പോഴേക്കും പ്രതികൾ സ്ഥലംവിട്ടിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് കളമശേരി പൊലീസ് കേസെടുത്തത്.
വിവിധ കേസുകളിലെ പ്രതികളായ ഇവർ കഴിഞ്ഞ ഒരാഴ്ചയായി കളമശേരി, ഇടപ്പള്ളി ഭാഗങ്ങളിലെ ഹോട്ടലുകളിലും തുണിക്കടകളിലും സമാനരീതിയിൽ വ്യാജ ആപ് ഉപയോഗിച്ച് വ്യാപാരികളെ പറ്റിച്ചുവരികയായിരുന്നു. സ്ഥിരമായി ഒരുസ്ഥലത്ത് താമസിക്കാതെ വിവിധ ലോഡ്ജുകളിൽ താമസിച്ചശേഷം തട്ടിപ്പ് നടത്തി രക്ഷപ്പെടുകയാണ് പതിവ്. ഇൻസ്പെക്ടർ ടി ദിലീഷ്, എസ്ഐമാരായ സച്ചിൻ ലാൽ, ഷമീർ, സീനിയർ സിപിഒമാരായ നിഷാദ് നെപ്പോളിയൻ, അജ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.










0 comments