ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന വീടുകൾ ഒരുങ്ങും ; പദ്ധതിപ്രദേശം വിദഗ്ധർ സന്ദർശിച്ചു

പറവൂർ
ഏഴിക്കര പഞ്ചായത്തിൽ ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന വീടുകളുടെ പൈലറ്റ് പദ്ധതിയുടെ ഭാഗമായി സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററിലെ (സിഎസ്ഐആർ എസ്‌ഇആർസി) ശാസ്ത്രജ്ഞർ വെള്ളപ്പൊക്കബാധിത വീടുകൾ സന്ദർശിച്ചു. വേലിയേറ്റ വെള്ളപ്പൊക്കംമൂലം ഉപ്പുവെള്ളം കയറി നശിച്ച വീടുകൾ പുനരുദ്ധരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ നാല് വീടുകളിൽ പരിശോധന നടത്തി. തുടർന്ന് ഉപ്പുവെള്ള പ്രതിരോധശേഷിയുള്ള ടെക്സ്‌റ്റൈൽ റീഇൻഫോഴ്‌സ്‌ഡ് കോൺക്രീറ്റ് (ടിആർസി) ഉപയോഗിച്ചുള്ള പുനരുദ്ധാരണം നടത്തും. സിമന്റിനുപകരം ഉപയോഗിക്കാവുന്ന കോൺക്രീറ്റ് മിശ്രിതമായ ടിആർസി ചെന്നൈ ആസ്ഥാനമായ സിഎസ്ഐആർ എസ്ഇആർസി ഗവേഷണകേന്ദ്രമാണ് വികസിപ്പിച്ചത്. ഉയർന്ന പ്രതിരോധശേഷി, വിള്ളലുകളും ഘടനാനാശവും കുറവ്, ലഘുവായ നിർമാണ ഘടകങ്ങൾ, ദീർഘകാലത്ത് കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ്, വേഗത്തിലും സൗകര്യപ്രദമായ നിർമാണം എന്നിവയാണ് ടിആർസിയുടെ പ്രധാന ഗുണങ്ങൾ. ഇതുപയോഗിച്ചുള്ള നിർമാണം ഒരുമാസത്തിനുള്ളിൽ ആരംഭിക്കാൻ തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകും.
കൊച്ചി ആസ്ഥാനമായ "ഇക്വിനോട്ട്' കമ്യൂണിറ്റി സോഴ്‌സ്‌ഡ് മോഡലിങ് സൊല്യൂഷൻസും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ശാസ്ത്രജ്ഞർ പഞ്ചായത്ത് അധികൃതരുമായും ചർച്ചയും നടത്തി. പ്രസിഡന്റ് സീന സജീവ് അധ്യക്ഷയായി. സി എം രാജഗോപാൽ, കെ ഡി വിൻസെന്റ്, എം എസ് രതീഷ്, പി മീന മാത്യു. ഡോ. സി ജി മധുസൂദനൻ, ഡോ. സി ജയരാമൻ, എം പി ഷാജൻ എന്നിവർ സംസാരിച്ചു. ചെന്നൈയിലെ ഗവേഷണ കേന്ദ്രത്തിൽനിന്നെത്തിയ ഡോ. സ്മിത ഗോപിനാഥ് ഉൾപ്പെടെയുള്ളവർ പദ്ധതി വിശദീകരിച്ചു.










0 comments