ഏലൂർ നഗരസഭാ ബജറ്റ് ; ക്ഷേമം, വികസനം, ശുചിത്വം പദ്ധതികൾക്ക് മുൻതൂക്കം

ഏലൂർ നഗരസഭാ ബജറ്റ് ചെയർപേഴ്സൺ ലൈജി സജീവൻ വൈസ് ചെയർപേഴ്സൻ ലീല ബാബുവിന് കൈമാറുന്നു
കളമശേരി
ഏലൂർ നഗരസഭാ ബജറ്റ് വൈസ് ചെയർപേഴ്സൺ ലീല ബാബു അവതരിപ്പിച്ചു. വരുമാനസ്രോതസ്സുകൾ പരമാവധി ഉപയോഗപ്പെടുത്തി സാമ്പത്തികസുസ്ഥിരത ഉറപ്പാക്കാനും സമഗ്രവികസനം സാധ്യമാക്കാനും ലക്ഷ്യമിടുന്ന. പാർപ്പിടം, കൃഷി, തെരുവുനായനിയന്ത്രണം, ദാരിദ്ര്യലഘൂകരണം, ആരോഗ്യം, ശുചിത്വം എന്നിവയ്ക്ക് മുൻഗണന. കെ–സ്മാർട്ട് ഫോർമാറ്റിൽ തയ്യാറാക്കിയതാണ് ഇത്തവണത്തെ ബജറ്റ്. ബജറ്റ് ചർച്ച വെള്ളിയാഴ്ച നടക്കും. ചെയർപേഴ്സൺ ലൈജി സജീവൻ അധ്യക്ഷയായി. 6.23 കോടി രൂപ മുൻബാക്കിയും 88.18 കോടി രൂപ വരവും 90.71 കോടി രൂപ ചെലവും 3.69 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 2026--–27ൽ ഇനങ്ങളിൽനിന്നായി 26.81 കോടിയുടെ വർധനയാണ് ബജറ്റ് പ്രതീക്കുന്നത്.
നെൽക്കൃഷി 100 ഏക്കറിലേക്ക്
ഇരുപത്തഞ്ച് ഏക്കർ തരിശുപാടം ഏറ്റെടുത്ത് നടത്തിയ നെൽക്കൃഷി വൻവിജയമായതോടെ അടുത്ത സാമ്പത്തികവർഷം 100 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കും. കൃഷി, മൃഗസംരക്ഷണ ക്ഷീരമേഖലയ്ക്കായി 49.14 ലക്ഷം രൂപ ചെലവഴിക്കും. നഗരസഭാ ഓഫീസ് സമുച്ചയം നിർമിക്കാൻ 14.95 കോടി രൂപയും ലൈഫ് ഫ്ലാറ്റ് നിർമാണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. 2028ൽ ഒന്നാംഘട്ടം പൂർത്തിയാക്കി കൈമാറും. ഭവനപദ്ധതികൾക്കായി 1.51 കോടി രൂപയും നീക്കിവച്ചു.
വിവിധ മരാമത്ത് പ്രവൃത്തികൾക്കായി 18.20 കോടി രൂപ വകയിരുത്തി. പാതാളത്തെ പൊതുശ്മശാനനവീകരണത്തിന് 10 ലക്ഷം രൂപ, സോളാർ എൽഇഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, വൈദ്യുതിലൈൻ ദീർഘിപ്പിക്കൽ, തെരുവുവിളക്ക് അറ്റകുറ്റപ്പണി എന്നിവയും ഇതിലുൾപ്പെടുന്നു.
ദാരിദ്ര്യലഘൂകരണത്തിന് 1.69 കോടി രൂപയും വനിതാശിശുക്ഷേമത്തിന് 72.75 ലക്ഷം രൂപയും വയോജനക്ഷേമത്തിന് 34 ലക്ഷം രൂപയും നീക്കിവച്ചു. പട്ടികജാതിവിഭാഗങ്ങൾക്കായി 2.02 കോടി രൂപയും പട്ടികവർഗവികസനത്തിനായി 5.54 ലക്ഷം രൂപയും മാറ്റിവച്ചു.
കുടിവെള്ളവിതരണത്തിന് അമൃതം പദ്ധതിയിൽ വകയിരുത്തിയ 8.07 കോടി രൂപയ്‌ക്കുപുറമെ കുടിവെള്ള പൈപ്പ്‌ലൈൻ ദീർഘിപ്പിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസം, കലാസാംസ്കാരികം, കായികം, യുവജനക്ഷേമം എന്നിവയ്ക്കായി 99.50 ലക്ഷം രൂപയും ദുരന്തനിവാരണത്തിനും പുഴ നവീകരണത്തിനുമായി ഏഴുലക്ഷം രൂപയും വകയിരുത്തി. ആരോഗ്യം, ശുചിത്വം, മാലിന്യസംസ്കരണം തുടങ്ങിയവയ്ക്കായി 2.11 കോടി രൂപ ചെലവഴിക്കും. ക്ലീൻ ഏലൂർ പദ്ധതി, ശുചിത്വനഗരം എന്നിവയ്‌ക്കായി 86 ലക്ഷം രൂപയും വകയിരുത്തി.










0 comments