അധികാരത്തിനായി യുഡിഎഫ് ജനാധിപത്യവിരുദ്ധ രീതികൾ പരീക്ഷിക്കുന്നു: എം സ്വരാജ്
ഇടപ്പള്ളി പോരാട്ടസ്‌മരണ പുതുക്കി

കൊച്ചി
ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ സമരത്തിന്റെ ധീരയോദ്ധാക്കാളെ അനുസ്മരിച്ച് ജില്ല. സിപിഐ എമ്മും സിപിഐയും ചേർന്ന് സംഘടിപ്പിച്ച 76–ാം അനുസ്‌മരണപരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, സിപിഐ എം തൃക്കാര എരിയ സെക്രട്ടറി എ ജി ഉദയകുമാർ, കെ വി അനിൽകുമാർ, കെ കെ സന്തോഷ്ബാബു, എം എം ജോർജ് എന്നിവര്‍ സംസാരിച്ചു.
അധികാരത്തിനായി യുഡിഎഫ് ജനാധിപത്യവിരുദ്ധ രീതികൾ പരീക്ഷിക്കുന്നു : എം സ്വരാജ്
നഷ്‌ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫ് എല്ലാ ജനാധിപത്യവിരുദ്ധ രീതികളും പരീക്ഷിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പരാജയം അവർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അധികാരം പിടിക്കാൻ ജനാധിപത്യത്തിൽ അനുവദനീയ മാർഗങ്ങൾ സ്വീകരിക്കാം. എന്നാൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അട്ടിമറികൾ സംഘടിപ്പിച്ചും ജനവിധി അനുകൂലമാക്കാമെന്നാണ് വിചാരിച്ചിട്ടുള്ളത്. കൊടിയ വർഗീയവാദികളുമായുള്ള കൂട്ടുകെട്ടും മാനേജരെ നിയോഗിച്ചുള്ള അട്ടിമറിപ്രവർത്തനങ്ങളുമാണ് യുഡിഎഫ് സംഘടിപ്പിച്ചുവരുന്നതെന്നും സ്വരാജ് പറഞ്ഞു. ഇടപ്പള്ളി സ്‌റ്റേഷൻ ആക്രമണ സമരത്തിന്റെ 76 –ാം വാർഷികാചരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്.
പത്തുവർഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റം കോൺഗ്രസുകാർക്കുപോലും തള്ളിക്കളയാനാകില്ല. പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിലെ പ്രധാന നേട്ടം ഏതെന്ന് ചോദിച്ചാൽ പലർക്കും പലതായിരിക്കും. വീട്ടമ്മമാർക്ക് പ്രതിമാസ പെൻഷൻ, നിയമന നിരോധനമില്ലാത്തത്, മുടങ്ങാത്ത പെൻഷൻ, 20 ലക്ഷം മനുഷ്യർക്ക് ലൈഫ് പദ്ധതിയിലൂടെ അഞ്ചുലക്ഷം വീടുകൾ എന്നിവ അവയില്‍ ചിലത്. ഇൗ നേട്ടങ്ങൾക്കെല്ലാം മുകളിലാണ് പോയ പത്തുവർഷം കേരളത്തിലുള്ളവർക്ക് സമാധാനമായി ജീവിക്കാനും ഉറങ്ങാനും കഴിഞ്ഞു എന്നത്.
രാജ്യത്തിന്റെ മറ്റു പലഭാഗത്തുംനിന്ന് ദിവസേന കേൾക്കുന്ന വാർത്തകളാണ് അതിന്റെ ഗൗരവം മനസ്സിലാക്കിത്തരുന്നത്. മുന്പ് ഉത്തരേന്ത്യയിൽ മാത്രമായിരുന്നെങ്കിൽ ഇന്നത് ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു. പശുക്കടത്ത് ആരോപിച്ച് ഇദ്രിസ് പാഷ കൊല്ലപ്പെട്ടത് കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലാണ്. വർഗീയതയ്‌ക്കെതിരെ കോൺഗ്രസിൽ അഭയം തിരയുന്ന ചിലരുണ്ട്. കോൺഗ്രസിൽ അത്തരമൊരു അഭയമില്ലെന്ന് കർണാടകം തെളിയിച്ചു.
സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ കിട്ടുന്ന ഇടമായി സര്‍ക്കാര്‍ ആശുപത്രി മാറിയത് ചിലരെ വിറളിപിടിപ്പിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. രാജ്യത്തെ ആരോഗ്യവിദഗ്ധരെല്ലാം അത്ഭുതത്തോടെ കേരളത്തെ നോക്കുകയാണ്. ഇതിലെല്ലാം അസ്വസ്ഥരായാണ് യുഡിഎഫ് ആരോഗ്യമന്ത്രിക്കുനേരെ തിരിഞ്ഞതെന്നും സ്വരാജ് പറഞ്ഞു.










0 comments