കൂവപ്പടിയിൽ കുടിവെള്ളക്ഷാമം രൂക്ഷം

കൂവപ്പടി പഞ്ചായത്തിലെ കുറിച്ചിലക്കോട് ലിഫ്റ്റ് ഇഗേഷൻ പമ്പ് ഹൗസ്
പെരുമ്പാവൂർ
പെരിയാറിന്റെ സാന്നിധ്യമുണ്ടായിട്ടും കൂവപ്പടി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. കോടനാട് മേഖലയിലാണ് കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുന്നത്. വേനൽ കടുക്കുംമുന്പേ അഞ്ച്, എട്ട്, 10 വാർഡുകളിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയാണ്. കോടനാട്, വടക്കാമ്പിള്ളി, കുമാരപുരം, കുറിച്ചിലക്കോട്, മയൂരപുരം ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണസമിതി കനാൽ ശുചീകരിക്കാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് പലപ്രദേശത്തും നിറഞ്ഞൊഴുകി റോഡ് മുങ്ങുകയാണ്.
കുടിവെള്ള പദ്ധതിക്കുവേണ്ടിയും നവീകരണത്തിനുവേണ്ടിയും ഭരണസമിതികൾ ശ്രമിക്കാത്തതാണ് കുടിവെള്ളക്ഷാമത്തിനു കാരണം. വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും ശോച്യാവസ്ഥയിലാണ്. ഉയർന്ന പ്രദേശമായ കുമാരപുരം, മയൂരപുരം പ്രദേശത്തേക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തുന്നില്ല. അങ്ങോട്ട് വെള്ളമെത്തിക്കാൻ മർദം കൂട്ടി വെള്ളം തുറന്നുവിട്ടാൽ കാലപ്പഴക്കമുള്ള പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകും. കൂവപ്പടിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ബെന്നി ബെഹനാൻ എംപിയും എൽദോസ് കുന്നപ്പിള്ളി എംഎൽഎയും ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കുറിച്ചിലക്കോട് ലിഫ്റ്റ് ഇറിഗേഷനിൽ 30 എച്ച്പിയുടെ മോട്ടോറാണ് സ്ഥാപിച്ചിരിക്കുന്നത്. 45 എച്ച്പിയുടെ മോട്ടർവരെ പ്രവർത്തിപ്പിക്കാവുന്ന പമ്പ്ഹൗസാണ് ഇത്. കുറിച്ചിലക്കോട് ജലസേചനപദ്ധതി മയൂരപുരം ഭാഗത്തേക്ക് നീട്ടിയാൽ നിരവധി കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നം പരിഹരിക്കാനാകും.










0 comments