ക്ലിന്റിനെ അറിയാം, വിസ്‌മയചിത്രങ്ങൾ കാണാം

കൊച്ചി
ചിത്രകലയിൽ വിസ്‌മയംതീർത്ത് വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ഓർമകൾ നിറയുന്ന ആർട്ട് ഗാലറി കൊച്ചിയുടെ ഹൃദയഭാഗത്ത് നിർമാണം പൂർത്തിയായി. ക്ലിന്റ് വരച്ച കാൽലക്ഷത്തിലേറെ ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 100 അത്യപൂർവചിത്രങ്ങൾ കടവന്ത്രയിൽ ജിസിഡിഎ ഒരുക്കിയ ആർട്ട് ഗാലറിയിൽ ഉടൻ മിഴിതുറക്കും. ചിത്രകാരൻ ബോണി തോമസ് തെരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് ഗാലറിയിൽ ഇടംപിടിക്കുക.
ജിസിഡിഎ ആസ്ഥാനമന്ദിരത്തിന്റെ പിൻവശത്തെ ഗാന്ധിനഗർ ഷോപ്പിങ് കോംപ്ലക്സിലെ ഒന്നാംനിലയിൽ 3500 ചതുരശ്രയടി വിസ്തൃതിയിലാണ് ഗാലറി നിർമിച്ചത്. വ്യക്തമായ വിശദീകരണക്കുറിപ്പുകളോടെ ഫ്രെയിമിൽ ചിത്രങ്ങൾ ഉറപ്പിച്ചതിനുപിന്നാലെ ആർട്ട് ഗാലറി കലാലോകത്തിന് തുറന്നുകൊടുക്കും. ഏറ്റവും മികച്ച വെളിച്ച, ശബ്ദ സംവിധാനങ്ങളോടെയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക.
വിർച്വൽ റിയാലിറ്റി, ഓഗ്‌മെന്റൽ റിയാലിറ്റി എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ക്ലിന്റിനൊപ്പം ഭാവനാത്മകമായി കളിച്ചും ചിരിച്ചും സംസാരിച്ചും കുഞ്ഞുങ്ങൾക്ക് ചിത്രങ്ങൾ വരയ്ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ചിത്രകല പഠിക്കാനും സഹവാസ ക്യാമ്പുകൾ നടത്താനും ഗാലറിയിൽ സൗകര്യമുണ്ട്. ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
ആറുമാസമെടുത്താണ് ഗാലറി നിർമാണം പൂർത്തിയാക്കിയത്. ക്ലിന്റിന്റെ അമ്മ ചിന്നമ്മയുടെ പക്കലുള്ള ചിത്രങ്ങളും ക്ലിന്റിന് ലഭിച്ച പുരസ്‌കാരങ്ങളും ഏറ്റെടുത്ത് പരിപാലിക്കാൻ സർക്കാരിൽനിന്ന് അനുമതി ലഭ്യമാക്കാനുള്ള നടപടിയായി. പാർക്കിങ്ങിനായി പ്രത്യേക സൗകര്യവും കഫേയുമുണ്ടാകും. 58 ലക്ഷം രൂപ ചെലവഴിച്ചാണ് ഗാലറി നിർമിച്ചത്.
1976 മെയ് 19ന് എറണാകുളത്ത് എം ടി ജോസഫിന്റെയും ചിന്നമ്മയുടെയും മകനായി ജനിച്ച ക്ലിന്റ്, ചെറുപ്രായത്തിൽത്തന്നെ 30,000 ചിത്രങ്ങൾ വരച്ചു. ചിത്രകലയിൽ തിളങ്ങിയ ക്ലിന്റ് ലോകമാകെ ശ്രദ്ധനേടി. വൃക്കരോഗം ബാധിച്ച ക്ലിന്റ് ഏഴാം ജന്മദിനാഘോഷത്തിന് ഒരുമാസംമുമ്പാണ് കലാലോകത്തോട് വിടപറഞ്ഞത്.










0 comments