ഹൈഡ്രജൻ ബസ് നിരത്തിലിറക്കാൻ സിയാൽ

നെടുമ്പാശേരി
യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ സിയാൽ. ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (കെഎച്ച്‌വിഐസി) ഫൗണ്ടേഷനും സിയാലും ധാരണപത്രം ഒപ്പിട്ടു.
ഫൗണ്ടേഷനുവേണ്ടി അനെർട്ട് ഭരണസമിതി ചെയർമാൻ മന്ത്രി കെ കൃഷ്ണൻകുട്ടിയും സിയാൽ ഡയറക്ടറും മന്ത്രിയുമായ പി രാജീവും ധാരണപത്രം കൈമാറി.
സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, കെഎച്ച്‌വിഐസി ഫൗണ്ടേഷൻ സിഎംഡി ഹർഷിൽ ആർ മീന, കേന്ദ്ര ശാസ്ത്ര-സാങ്കേതികവകുപ്പ് സീനിയർ ഡയറക്ടർ ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവർ സംസാരിച്ചു.
കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ കൊച്ചി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസ് സർവീസ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ബസിനും 2.90 കോടി രൂപവീതം ആകെ 8.7 കോടിയുടെ ധനസഹായം കേരള എച്ച്‌വിഐസി ഫൗണ്ടേഷൻ നൽകും. സിയാലിന്റെ ഉടമസ്ഥാവകാശത്തിൽ ഒരു വർഷത്തിനകം ബസുകൾ വാങ്ങും. പ്രവർത്തനച്ചെലവും മറ്റും സിയാൽ വഹിക്കും. സിയാലും ബിപിസിഎല്ലും ചേർന്ന് നിർമാണം പൂർത്തിയാക്കിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ബസുകൾക്ക് ഇന്ധനവും ലഭ്യമാകും.










0 comments