വടവുകോട്–പുത്തൻകുരിശ് പഞ്ചായത്ത്
മറയില്ലാതെ എൻഡിഎ ബന്ധം തുടർന്ന് കോൺഗ്രസ്

കൊച്ചി
എൻഡിഎ ബന്ധത്തിന്റെ പേരിൽ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചിട്ടും തൊട്ടടുത്ത വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20യുമായുണ്ടാക്കിയ അവിശുദ്ധ ഡീൽ അവസാനിപ്പിക്കാതെ കോൺഗ്രസ്. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടിയ എൽഡിഎഫിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഇവിടെ ട്വന്റി 20–കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയത്. ജില്ലാ കോൺഗ്രസ് നേതൃത്വം നേരിട്ട് ഇടപെട്ടുണ്ടാക്കിയ ഡീൽ സംസ്ഥാനതലത്തിൽത്തന്നെ ചർച്ചയായിട്ടും ബന്ധം അവസാനിപ്പിക്കാൻ തയ്യാറായില്ല.
ട്വന്റി 20 ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച രണ്ടംഗങ്ങളുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നേരിട്ട് സംസാരിച്ചാണ് ഭരണം പങ്കിടാൻ ധാരണയുണ്ടാക്കിയത്.
അവർ ട്വന്റി 20 അംഗങ്ങളല്ലെന്നും സ്വതന്ത്രരാണെന്നുമാണ് ഡീൽ ഉണ്ടാക്കാൻ കോൺഗ്രസ് പറഞ്ഞ ന്യായം. 17 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും ട്വന്റി 20ക്ക് രണ്ടും അംഗങ്ങളാണുള്ളത്. ഭാരവാഹി തെരഞ്ഞെടുപ്പിൽ ട്വന്റി 20 അംഗങ്ങൾ കോൺഗ്രസിനെ പിന്തുണച്ച് വോട്ടിട്ടു.
അങ്ങനെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കോൺഗ്രസിന് ലഭിച്ചു. ട്വന്റി 20 പിന്നീട് എൻഡിഎയുടെ ഭാഗമായപ്പോൾ കോൺഗ്രസ് പുനരാലോചന നടത്തുമെന്ന് ചർച്ചയുണ്ടായെങ്കിലും ട്വന്റി 20യുടെ ചീഫ് കോ–ഓർഡിനേറ്റർ സാബു എം ജേക്കബും കൂട്ടുകെട്ടിനെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നു. പൊതുശത്രുവായ എൽഡിഎഫിനെ മാറ്റിനിർത്തണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും അതിനാലാണ് കോൺഗ്രസുമായി ചേർന്നതെന്നും സാബു പിന്നീട് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments