തോപ്പുംപടി അഗസ്റ്റിൻ ജോസഫ് ഭാഗവതർ റോഡ്
നവീകരണം പാതിവഴിയിൽ

മട്ടാഞ്ചേരി
നഗരസഭ തോപ്പുംപടി ഡിവിഷനില്‍ അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍ റോഡിന്റെ നവീകരണം പാതിവഴിയില്‍ നിലച്ച അവസ്ഥയില്‍. കെ ജെ മാക്സി എംഎല്‍എയായിരുന്ന കാലയളവിൽ നവകേരളസദസ്സിൽ ഉള്‍പ്പെടുത്തി ബിഎംബിസി നിലവാരത്തിലാണ് പണി ആരംഭിച്ചത്. റോഡിനൊപ്പം ഡ്രൈനേജ് നവീകരണവും വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആന്റണി പുളിക്കപ്പറമ്പന്റെ നേതൃത്വത്തിൽ പണി തടസ്സപ്പെടുത്തിയിരുന്നു.
ഡ്രൈനേജ് നവീകരണവും ഉൾപ്പെടുത്താമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും റസിഡന്റ്‌സ് അസോസിയേഷൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഓൺലൈനായി പരാതി നൽകി. ഇതോടെ പരാതി തീർപ്പാക്കാതെ റോഡിന്റെ പണി തുടരാനാകില്ലെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു.
റോഡുപണി പാതിവഴിയില്‍ നിലച്ചതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. നാട്ടുകാർ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ കൊടുത്ത നിവേദനത്തിന് മറുപടിയായി കൊച്ചി നഗരസഭ ജൂൺ ആദ്യവാരം നൽകിയ കത്തിൽ റോഡിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നുവെന്നും നഗരസഭ അസിസ്‌റ്റന്റ് എന്‍ജിനീയറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നതെന്നുമായിരുന്നു വിശദീകരണം.
എന്നാല്‍, ഒന്നരമാസം പിന്നിട്ടിട്ടും ഇന്ദിര ജങ്ഷന്‍വരെയെത്തി നിലച്ച റോഡുപണി പുനരാരംഭിച്ചിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ട് കാൽനടയാത്രപോലും അസാധ്യമായി. ഇനി ജോലികള്‍ നടക്കാന്‍ ബാക്കിയുള്ള സ്ഥലത്ത് കാനയുടെ നിര്‍മാണം കരാറില്‍ ഇല്ലെന്നാണ് പറയുന്നത്.
നഗരസഭ അടിയന്തരമായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകള്‍ നടത്തണമെന്നാണ് ആവശ്യം.









0 comments