അർഹതയുള്ള സീറ്റ് നിഷേധിച്ചതിൽ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം
മേരിമാതാ കോളേജിലേക്ക് എസ്എഫ്ഐ മാർച്ച്

മാനന്തവാടി അർഹതയുള്ള സീറ്റ് നിഷേധിച്ച് വിദ്യാര്‍ഥിയെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ട മാനന്തവാടി മേരിമാതാ കോളേജ് അധികൃതരുടെ ക്രൂരതയിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ കോളേജിലേക്ക് മാർച്ച് നടത്തി. കാട്ടിക്കുളം സ്വദേശിയായ വിദ്യാർഥിക്ക് ബിഎ ഇംഗ്ലീഷിന് മാനേജ്‌മെന്റ് ക്വോട്ടയിൽ സീറ്റു നൽകി പിന്നീട് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഒണ്ടയങ്ങാടിയിൽനിന്ന് ആരംഭിച്ച വിദ്യാർഥി പ്രകടനം കോളേജിന്റെ ഒന്നാം ഗെയ്‌റ്റിൽ പൊലീസ് തടഞ്ഞു. പൊലീസ് വലയം മറികടന്ന് ക്യാമ്പസിലെ റോഡിൽ മണിക്കൂറുകൾ കുത്തിയിരുന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. കോളേജ് മാനേജ്‌മെന്റ് എസ്‌എഫ്‌ഐ നേതാക്കളുമായി ചർച്ചയ്‌ക്ക് തയ്യാറായി, വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം സാന്ദ്ര രവീന്ദ്രൻ മാർച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം എസ് ആദർശ്, എസ് സായന്ത് കൃഷ്ണ, സി ടി ആദിത്ത്, എ അബിൻ ബാബു, സി ആർ വിഷ്ണു, എം റിൻഷാദ്, കെ ആർ ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു.









0 comments