മഴയില്ലാക്കാലം
തീരംതൊടാതെ തീരദേശ ജനത

മുള്ളൻകൊല്ലി വയനാട്ടിലെ തീരദേശ മേഖലയാണ് മുള്ളൻകൊല്ലി. കർണാടകയുമായി കബനി അതിരിട്ടൊഴുകുന്ന നാട്. കറുത്തപൊന്നിന്റെയും കറുത്തമണ്ണിന്റെയും പെരുമയിൽ പുകൾപെറ്റ കാർഷികമേഖല. മണ്ണ് പൊന്നാക്കിയ കർഷകജനത വർഷകാലത്തും മഴ കാത്ത് മടുത്തു. ജൂണിലെ മഴ പ്രതീക്ഷിച്ചിറക്കിയ വിളകളെല്ലാം കരിഞ്ഞു. പാടങ്ങൾ വിണ്ടുകീറി. കഴിഞ്ഞ വർഷത്തെ മികച്ച മഴയായിരുന്നു ഇത്തവണയും പ്രതീക്ഷ. എന്നാൽ മഴ അപൂർവ പ്രതിഭാസമായി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചാമപ്പാറ, വണ്ടിക്കടവ്, കൊളവള്ളി, ഗൃഹന്നൂർ, മരക്കടവ്, സീതാമൗണ്ട്, കബനിഗിരി, പാടിച്ചിറ, പെരിക്കല്ലൂർ മേഖലകളെല്ലാം വർഷകാലം ആരംഭിച്ചിട്ടും വരൾച്ചയുടെ പിടിയിലാണ്. പുൽപ്പള്ളിയിലെ പല മേഖലകളും സമാന പ്രതിസന്ധിയിലാണ്. കൊളവള്ളിയിൽ മെയ് മാസം ഒരു മഴയാണ് പെയ്‌തത്. കാലവർഷമെത്തിയ ജൂണിലെ മഴ തിങ്കളാഴ്‌ചയായിരുന്നു. ഇതിനുമുന്പ് രണ്ട് ചാറ്റൽ മഴയാണ് കിട്ടിയത്. കൊളവള്ളിയിലെ ഇരുനൂറ് ഏക്കറോളം വരുന്ന പാടശേഖരത്ത് ഇനിയും പണി ആരംഭിക്കാനായില്ല. ഉഴുതിട്ട വയൽ വിണ്ടുകീറി. നെൽകൃഷിക്ക് കനാൽവഴി വെള്ളം എത്തിക്കാനുള്ള പദ്ധതിയുണ്ടെങ്കിലും പൂർണമായിട്ടില്ല. മഴ കനിഞ്ഞാലെ വയലൊരുക്കാനാകുവെന്നാണ് കർഷകർ പറയുന്നത്. വരൾച്ചയിലും കാലാവസ്ഥാവ്യതിയാനത്തിലും ഇൗ മേഖലയിലെ കുരുമുളക് കൃഷി ഏതാണ്ട് പൂർണമായും നേരത്തെ നശിച്ചതാണ്. വീണ്ടും തോട്ടം പിടിപ്പിക്കാനുള്ള കർഷകരുടെ ശ്രമങ്ങൾക്ക് വർഷങ്ങളായുള്ള മഴക്കുറവ് തിരിച്ചടിയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കിഴങ്ങ് വിളകൾ കൃഷിചെയ്യുന്ന മേഖല കൂടിയാണിത്. കപ്പ, ചേന, കാച്ചിൽ, ചേന്പ് തുടങ്ങിയവയാണ് കൃഷി. മേയിൽ നട്ട കിഴങ്ങുകളെല്ലാം പകുതിയിലധികം മുളയ്‌ക്കാതെ വെന്തുപോയി. ചിലത് മണ്ണിന് മുകളിൽ മുളച്ചുവന്നെങ്കിലും കൂന്പ് വിടർന്നില്ല. ഇനി മഴ കിട്ടിയാലും ഇവ വിടരുമോയെന്ന് ഉറപ്പില്ല. കാച്ചിൽ വള്ളികൾ കരിഞ്ഞു. സ്വന്തമായി നനയ്‌ക്കാൻ സൗകര്യമുള്ളവർ സ്‌പ്രിംഗ്‌ളറും മറ്റും ഉപയോഗിച്ച് വെള്ളം അടിക്കുന്നുണ്ട്. നന ലഭിച്ച ചേനയും കാച്ചിലും മാത്രമേ വളർന്നുപൊങ്ങിയിട്ടുള്ളൂ.









0 comments