പൂതാടി തകർന്ന് തരിപ്പണം

കേണിച്ചിറ മഴയിൽ നീന്തിത്തുടിക്കാം... വേനലിൽ ഓഫ് റോഡ് മത്സരം നടത്താം... പൂതാടിയിൽ തകരാത്ത ഒറ്റ ഗ്രാമീണ റോഡും ഇല്ല. പഞ്ചായത്ത് ഭരണംപോലെ തകർന്ന് തരിപ്പണമാണ് പാതകളും. അഞ്ചുവർഷം പഞ്ചായത്ത് ഭരിച്ച യുഡിഎഫ് ഭരണസമിതി റോഡ് നിർമാണത്തിനും നവീകരണത്തിനുമായുള്ള ഫണ്ടുകളുടെ പകുതിപോലും വിനിയോഗിച്ചില്ല. നാട്ടുകാർ ദുരിതം പേറുകയാണ്. ഗ്രാമീണ മേഖലകളിലേക്ക് പലയിടത്തേക്കും ഓട്ടം വിളിച്ചാൽ ഓട്ടോക്കാർ വരില്ല. ചിലയിടത്ത് സർവീസ് പൂർണമായും നിർത്തി. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള സർവീസിൽ വാഹനങ്ങൾ വേഗം തകരാറിലാകുകയും നന്നാക്കാൻ വലിയ തുക ചെലവഴിക്കേണ്ടി വരികയാണെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. ഓട്ടോകൾ വരാത്തതും മറ്റുവാഹനങ്ങൾ എത്താത്തതും പലയിടങ്ങളിലും ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിനടക്കം ബുദ്ധിമുട്ടാകുകയാണ്. കോളേരി– ചേലക്കൊല്ലി, കേണിച്ചിറ– കോട്ടവയൽ, നടവയൽ – പുലച്ചികുനി, താഴത്തങ്ങാടി– മൂടക്കൊല്ലി, എടക്കാട് – മരിയ സദനം, താഴമുണ്ട – നെല്ലിയമ്പം, കോളേരി– പരപ്പനങ്ങാടി, മരിയനാട്– അങ്ങാടിശേരി, ഇരുളം –അമ്പലപടി– മണൽവയൽ തുടങ്ങിയ റോഡുകൾ പൂർണമായി തകർന്ന നിലയിലാണ്. നെയ്‌ക്കുപ്പ–ചെഞ്ചടി റോഡ് തകർന്ന് തരിപ്പണമാണ്. കോട്ടവയൽ–വരദൂർ റോഡിന്റെ പൂതാടി കവല മുതൽ കോട്ടവയൽ പാലം വരെയുള്ള ഭാഗം വലിയ കുഴികളാണ്. നെയ്‌ക്കുപ്പ – എ കെ ജി – മണൽവയൽ റോഡിലെ കലുങ്കുകളടക്കം തകർന്ന് കാൽനട യാത്രപോലും അസാധ്യമാണ്. ഓട്ടോ ഡ്രൈവർമാർ സർവീസ് നിർത്തിയ സാഹചര്യവുമുണ്ടായി. പൂതാടി, മീനങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോളേരി– ചൂതുപാറ റോഡിന്റെ ഒരുഭാഗം പൂർണമായും തകർന്നു. 2018-ലെ പ്രളയത്തിൽ തകർന്ന കേണിച്ചിറ – പൂതാടി – കോട്ടവയൽ റോഡ് ഇതുവരെ നവീകരിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല.










0 comments