നാടിനെ ചേർത്തുപിടിച്ചവൾക്കായി നാടാകെ

പനമരം കോവിഡ് മഹാമാരിയിൽ കുഴഞ്ഞുവീണു മരിച്ച ഭാര്യ ഫിലോമിനയുടെ മൃതദേഹം ചുമന്ന പഞ്ചായത്ത് അംഗത്തെക്കുറിച്ച് പറയുമ്പോള്‍ പള്ളിക്കുന്ന് പെരേറ്റക്കുന്ന് സെബാസ്റ്റ്യന്റെ വാക്കുകളിൽ മനുഷ്യസ്‌നേഹത്തിന്റെ ആഴമറിഞ്ഞ ഓർമകളുടെ കടലിരമ്പമാണ്. ആരും ഭയന്ന മഹാമാരിയിൽ നാടിനെ ചേർത്തുപിടിച്ചവൾ. രോഗികൾക്ക് കൂട്ടിരുന്നവൾ. മരുന്നെത്തിച്ച് നൽകിയവൾ. പ്രതിസന്ധിയിൽ താങ്ങും തണലുമായ ജനപ്രതിനിധി. നാടിന്റെ എല്ലാമെല്ലാമായ അനിറ്റ ഫെലിക്‌സിനെ ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫിന്റെ സാരഥിയായി പറഞ്ഞയക്കാനുള്ള തിടുക്കത്തിലാണ് പനമരം ഡിവിഷനിലെ വോട്ടർമാർ. പതിനഞ്ച് വർഷത്തോളം ഡിവിഷനിലെ ഭൂരിഭാഗം വാർഡുകളിലും എസ്‌ടി പ്രൊമോട്ടറായി പ്രവർത്തിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച അനുഭവസമ്പത്തുമായാണ് പനമരം പഞ്ചായത്തിലെ പള്ളിക്കുന്ന് വാര്‍ഡിൽ അനിറ്റ 2020ൽ ജനപ്രതിനിധിയായത്. മെയ് 14ന് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ അനിറ്റയ്‌ക്ക് വീണ്ടും വോട്ടുരേഖപ്പെടുത്താനുള്ള സന്തോഷത്തിലാണ് നാട്. വീടുകളിലും തൊഴിലിടങ്ങളിലുമെല്ലാം കയറിയിറങ്ങിയാണ് സ്ഥാനാർഥിയുടെ പര്യടനം പുരോഗമിക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളോരോന്നും ഹൃദയപൂർവം വരവേറ്റ് വിജയിച്ച് മടങ്ങിവരാൻ ആശംസിക്കുന്ന കാഴ്‌ചയാണെങ്ങും. അഴിമതിയുടെയും വികസനമുരടിപ്പിന്റെയും കൂത്തരങ്ങാക്കി യുഡിഎഫ് കൈവശംവച്ചിരുന്ന പനമരം ഡിവിഷൻ ആയിരത്തി അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് സ്വന്തമാക്കിയത്. ബിന്ദു പ്രകാശിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഡിവിഷനിൽ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് അനിറ്റയുടെ പ്രചാരണം. സിപിഐ എം ഏച്ചോം ലോക്കൽ കമ്മിറ്റി അംഗവും എകെഎസ് പനമരം ഏരിയാ കമ്മിറ്റി അംഗവുമാണ് സ്ഥാനാർഥി.









0 comments