നിസാനും നിസിക്കും ഇനി സ്വന്തം വീടിൻ്റെ തണൽ; 'മാജിക് ഹോം' താക്കോൽ കൈമാറി

വയനാട്/പുൽപ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ 'മാജിക് ഹോം' പദ്ധതി പ്രകാരം വയനാട് പുൽപ്പള്ളി വേലിയമ്പത്ത് നിർമ്മിച്ച ഭിന്നശേഷി സൗഹൃദ ഭവനത്തിന്റെ താക്കോൽദാനം മുരുകൻ കാട്ടാക്കട നിർവഹിച്ചു.
600 ചതുരശ്ര അടിയിൽ ഭിന്നശേഷി സൗഹൃദമായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കുട്ടികളുടെ പ്രത്യേക ആവശ്യകതകൾ മനസിലാക്കി, ജൂഡ് കൺസ്ട്രക്ഷൻസിന്റെ നേതൃത്വത്തിൽ സിംസൺ ചീനിക്കുഴിയാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ചടങ്ങിൽ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ, മെമ്പർ ഡോ. ജോമറ്റ് കോതവഴിക്കൽ, കാഴ്ചപരിമിതയും കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആര്യപ്രകാശ്, ഡിഫറന്റ് ആർട്‌സ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും പങ്കെടുത്തു.
സഹജീവികളോടുള്ള മനുഷ്യസ്‌നേഹത്തിന്റെ ഒരു നല്ല ഉദാഹരണമാണ് ഈ ചടങ്ങ്. സാധാരണ മനുഷ്യരെ പോലെ തന്നെയോ അതിനു മുകളിലോ അവരുടെ മേഖലയിൽ മിടുക്കന്മാരും മിടുക്കികളുമാണ് ഈ കുഞ്ഞുങ്ങൾ. ഈ ഭൂമിയുടെ എല്ലാ സൗന്ദര്യവും സൗകര്യവും അനുഭവിക്കുന്നതിന് അവരെ സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്തം നമ്മൾക്കാണ് . ഗോപിനാഥ് മുതുകാട് അത്തരമൊരു ശ്രമമാണ് മാജിക് ഹോംസ് എന്ന സംരംഭത്തിലൂടെ കേരളമൊട്ടാകെ ചെയ്യുന്നത്. ഇത്തരം ശ്രമങ്ങൾക്ക് പിന്തുണയേകാൻ നമുക്ക് കഴിയണമെന്ന് കവി മുരുകൻ കാട്ടാക്കട പറഞ്ഞു
മാജിക് ഹോം
ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയിൽ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിർമിച്ചു നൽകുന്നത്. ഈ വീടുകൾ ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികൾക്ക് അനുസൃതമായാണ് രൂപകൽപ്പന ചെയ്യുന്നത്. ഇതിനോടകം കാസർകോട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ വീടുകൾ പൂർത്തിയാക്കി കൈമാറി.
"മാജിക് ഹോംസ് പദ്ധതിക്കു കീഴിൽ നിർമ്മിച്ച ഈ ഭിന്നശേഷി സൗഹൃദ വീടുകൾ, സമാന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകൾക്കും വ്യക്തികൾക്കും ഇതുപോലെയുള്ള വീടുകൾ നിർമിച്ച് നൽകാൻ പ്രചോദനമാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം," പദ്ധതിയുടെ സൂത്രധാരൻ കൂടിയായ ഗോപിനാഥ് മുതുകാട് ചടങ്ങിൽ പറഞ്ഞു. അനേകം പേരുടെ സ്നേഹവും സഹകരണവും കൊണ്ട് യാഥാർത്ഥ്യമായ ഈ വീട്, നിസ്സാനും നിസ്സിക്കും മാത്രമല്ല, സമാനമായ സാഹചര്യങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഒന്നായി മാറും.
0 comments