നിരാഹാരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിനെതിരെ യുവത
ഗോത്രബന്ധു അധ്യാപകർക്കായി ജ്വലിച്ച് ഡിവൈഎഫ്‌ഐ മാർച്ച്

കൽപ്പറ്റ യുഡിഎഫ് സർക്കാർ അന്യായമായി പിരിച്ചുവിട്ട ഗോത്രബന്ധു മെന്റർ അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടറേറ്റിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കില്ലാതാക്കി ഒമ്പതുവർഷം സേവനം നൽകിയ ടിടിസി, ബിഎഡ് യോഗ്യതയുള്ളവരെ തഴഞ്ഞ് ഇഷ്‌ടക്കാരെ തിരുകിക്കയറ്റാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. മദ്യമാഫിയകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചതിനെതിരെയും കടലും കരയും ഉൾപ്പെടെ കോർപറേറ്റുകൾക്ക് എഴുതിനൽകുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെയും പ്രതിഷേധിച്ചു. സർവകലാശാലകളിലെ ആർഎസ്‌എസ് വൽക്കരണത്തിനെതിരെയും മുദ്രാവാക്യമുയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ പി ബിജു സ്മാരകമന്ദിരത്തിൽനിന്നുമാണ് മാർച്ച് ആരംഭിച്ചത്. കലക്‌ടറേറ്റിന് മുന്നിൽ നിരാഹരം അനുഷ്‌ഠിക്കുന്ന എ ടി ദിവിന, കെ സി രമ്യ എന്നിവർ ഉൾപ്പെടെയുള്ള അധ്യാപകർക്ക് പ്രവർത്തകർ ഐക്യദാർ-ഢ്യം അറിയിച്ചു. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ട്രഷറർ ഷിജി ഷിബു അധ്യക്ഷയായി. ജോബിസൺ ജെയിംസ്, സി ഷംസുദ്ദീൻ, എം രമേശ്, പി ജംഷിദ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ സ്വാഗതവും അർജുൻ ഗോപാൽ നന്ദിയും പറഞ്ഞു. ഞായറാഴ്‌ച മുതൽ നിരാഹാരത്തിൽ കഴിഞ്ഞ് പൂർണമായും അവശരായതിനെ തുടർന്ന് ബുധനാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റിയ അധ്യാപകരായ എൻ കെ സുനിത, അമ്പിളി ബാബു, കെ കെ ഷീബ, എ ബി സന്ധ്യ എന്നിവർ സമരപ്പന്തലിൽ തിരിച്ചെത്തിയപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഹാരമണിയിച്ചു. മെന്റർ അധ്യാപകർക്കായി പി സി സിമി നന്ദി പറഞ്ഞു.









0 comments