കെഎസ്‌യു അക്രമം: എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്

കായംകുളം കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കായംകുളം എംഎസ്‌എമ്മിൽ അതിദയനീയമായി പരാജയപ്പെട്ട കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അരവിന്ദ്, ആഷിക്, ജില്ലാ കമ്മിറ്റി അംഗം അർഷിദ്, അമൽ എന്നിവരെയാണ് ശനി പുലർച്ചെ വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌തത്. ഇവരെ റിമാൻഡ് ചെയ്‌തു. കെഎസ്‌യു–യൂത്ത് കോൺഗ്രസ് അഴിഞ്ഞാട്ടത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം പൊലീസിനും പരിക്കേറ്റിരുന്നു. എന്നാൽ എസ്‌എഫ്‌ഐ നേതാക്കളെ തെരഞ്ഞുപിടിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌തതിനെതിരെ പ്രതിഷേധം ശക്‌തമാണ്. 21 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎസ്എം കോളേജിൽ തുടർച്ചയായി ഉജ്വല വിജയം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ നടത്തിയ പ്രകടനത്തിന് നേരെയായിരുന്നു ആക്രമണം. വിദ്യാർഥിനികളടക്കം അണിനിരന്ന പ്രകടനം കോൺഗ്രസ് ഓഫീസിന് മുന്നിലൂടെ പോയപ്പോഴാണ് കല്ലേറ് നടത്തിയത്. പ്രവർത്തകർക്കും പൊലീസിനും നേരെ കല്ലെറിഞ്ഞു. തുടർന്ന്, കെഎസ്‌യു – യൂത്ത് കോൺഗ്രസ് ക്രിമിനൽസംഘം കുറുവടികളുമായി എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. വിദ്യാർഥിനികളടക്കമുള്ളവരെ മർദിച്ചു. പൊലീസ് നോക്കിനിന്നു. ഇതിനുശേഷം കെഎസ്‌യു നേതാവിന്റെ പരാതിയിലാണ് കള്ളക്കേസ് എടുത്തത്. എസ്‌എ-ഫ്‌ഐ പ്രവർത്തകരായ മുഹമ്മദ്അലി, വൈഷ്‍ണവി എന്നിവർക്ക് ഗുരുതര പരിക്കേറ്റു.








0 comments