ഇനി തെളിമയോടെ പ്രകാശിക്കും

ബേഡകം വലിയപാറയിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ കുറ്റിക്കോൽ 110 കെ വി സബ്സ്റ്റേഷൻ

സ്വന്തം ലേഖകൻ
Published on Mar 11, 2026, 01:30 AM | 1 min read
ബേഡകം
വോൾട്ടേജ് കുറവ് കാരണം തോട്ടത്തിൽ വെള്ളം അടിക്കാൻ സാധിക്കുന്നില്ലെന്ന കർഷകരുടെ പരാതികൾക്ക് പരിഹാരമാകുന്നു. വൈദ്യുതി മേഖലയിലെ ഇരുണ്ടകാലത്തുനിന്ന് വെളിച്ചത്തിലേക്ക് നയിച്ച ഇടതുപക്ഷ സർക്കാർ മലയോരത്തിന്റെ വോൾട്ടേജ് ക്ഷാമത്തിനും ശാശ്വത പരിഹാരം കാണുന്നു. കുറ്റിക്കോൽ 110 കെ വി സബ്സ്റ്റേഷൻ നിർമാണം ബേഡകം വലിയപാറയിൽ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. വൈദ്യുതിവകുപ്പിന് പാട്ടത്തിന് ലഭ്യമായ ഒന്നരയേക്കർ സ്ഥലത്താണ് നിർമാണം. നിലവിൽ എർത്ത് മാറ്റ് നിർമാണം, ഇക്വിപ്മെന്റ് ഇറക്ഷൻ പ്രവൃത്തികൾ, സബ്സ്റ്റേഷന് അകത്തെ മറ്റു ഇലക്ട്രിക്കൽ പ്രവൃത്തികൾ, കംട്രോൾ റൂം കെട്ടിടം, ടവർ കോൺക്രീറ്റ് എന്നിവ പൂർത്തിയായി. പെരിയാട്ടടുക്കത്തുനിന്ന് വലിയപാറ വരെ 11.2 കിലോമീറ്റർ ഡബിൾ സർക്യൂട്ട് ലൈൻ വലിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ടവർ സ്ഥാപിക്കുന്നതിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു. കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലായി ഇരുപതിനായിരത്തോളം കാർഷിക വൈദ്യുതി ഉപഭോക്താക്കളുണ്ട്. ഇവരിൽ ഭൂരിഭാവും കൃഷിയെ ആശ്രയിക്കുന്നവരാണ്. വേനലിൽ ജലസേചനം നടത്തുന്നതിന് രൂക്ഷമായ വോൾട്ടേജ് ക്ഷാമം പ്രതിസന്ധിയാകുന്നു. മൈലാട്ടി 220 കെവി സബ്സ്റ്റേഷനിൽനിന്ന് മുള്ളേരിയ 110 കെവി സബ്സ്റ്റേഷനിൽനിന്നുമാണ് ഈ പ്രദേശങ്ങളിൽ ഇപ്പോൾ വൈദ്യുതി വിതരണം. മൈലാട്ടി 220 കെവി സബ്-സ്റ്റേഷനിൽനിന്ന് ചട്ടഞ്ചാൽ സെക്ഷൻ കഴിഞ്ഞും മുള്ളേരിയ 110 കെവി സബ്സ്റ്റേഷനിൻനിന്ന് മുള്ളേരിയ സെക്ഷനും കഴിഞ്ഞാണ് എത്തുന്നത്. ഈ സെക്ഷന് കീഴിലെ പ്രദേശങ്ങളിലുണ്ടാകുന്ന ചെറിയ തടസ്സങ്ങൾ മലയോരത്ത് വൈദ്യുതി മുടങ്ങാൻ കാരണമാകുന്നു. 28 കോടി രൂപയാണ് സബ്‌സ്റ്റേഷൻ പദ്ധതിക്ക് ചെലവാകുക.









0 comments