സോളാർവേലിയും കടന്ന് കാട്ടാനകൾ
തുരത്തിയിട്ടും പോകാൻ മടി

രാജപുരം
പലതവണ തുരത്തിയിട്ടും കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ തിരിച്ചെത്തി നിലയുറപ്പിക്കുന്നതിനാൽ ഭീതിയോടെ പനത്തടി പഞ്ചായത്തുകാർ. ഒരുമാസമായി പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താനാകാത്തതിനാൽ കൃഷിനാശം തുടർക്കഥയായി. വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി ആനകളെ ഉൾക്കാട്ടിലേക്ക് തുരത്തിയെങ്കിലും ഫലം ഇല്ല. റാണിപുരം കുണ്ടുപ്പള്ളിയിൽ ശനി പുലർച്ചെയും കാട്ടാന ജനവാസ മേഖലയിലേക്കിറങ്ങി കൃഷി നശിപ്പിച്ചു. കുറത്തിപ്പതിയിലെ പി യോഗേഷിന്റെ കൃഷിയാണ് നശിപ്പിച്ചത്. നിരവധി വാഴകളും, കവുങ്ങും നശിപ്പിച്ചു. ആർആർടി സംഘം ആനയെ ഉൾകാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. ഈ ആഴ്ച നാലാംതവണയാണ് കാട്ടാന കുണ്ടുപ്പള്ളിയിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ പി മോഹനന്റെ കൃഷിയും നശിപ്പിച്ചിരുന്നു. കുറ്റിക്കോൻ സതീഷിന്റെ അമ്പതോളം വാഴകളും നശിപ്പിച്ചു. റാണിപുരത്ത് വനാതിർത്തിയോടു ചേർന്ന് സ്ഥാപിച്ച സോളാർ വേലിയും കടന്നാണ് ആനകളൈത്തുന്നത്. കാട് പിടിച്ച് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ആനകൾ തമ്പടിക്കുന്നത്.തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിക്കാനുള്ള കാട് വെട്ടിത്തെളിക്കാനുള്ള പ്രത്യേക അനുമതി സർക്കാറിൽ നിന്ന് അനുമതി വാങ്ങണമെന്ന് നാട്ടുകാർ പറയുന്നു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ജയകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ ഉൾക്കാട്ടിലേക്ക് തുരത്തിയത്.










0 comments