വേണം കല്യാൺ റോഡിൽ അടിപ്പാത

ടി കെ നാരായണൻ
Published on Jan 16, 2026, 02:00 AM | 1 min read
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് നഗരസഭയിലെ 20 വാർഡിൽ അത്തിക്കോത്ത് എസി നഗറിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കല്യാൺ റോഡിൽ അടിപ്പാതക്കായുള്ള നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമായില്ല. അടിപ്പാതയില്ലാത്തതിനാൽ നൂറുകണക്കിനാളുകളാണ് കടുത്ത പ്രയാസം നേരിടുന്നത്. മടിക്കൈ ബങ്കളം വഴി ചായ്യോത്ത്, കയ്യൂർ, ചീമേനി വഴി പയ്യന്നൂരിലേക്ക് ദേശീയപാതക്ക് സമാന്തരമായുള്ള നിലവിലുള്ള പാത തുടങ്ങുന്നത് കല്യാൺ റോഡിൽനിന്നാണ്. ക്രൈസ്‌റ്റ് പബ്ലിക് സ്‌കൂൾ, അമൃത വിദ്യാലയം, ബല്ലാ ഇൗസ്‌റ്റ്, അന്പലത്തുകര സ്‌കൂളുകൾ, തിരുമുന്പ് സാംസ്‌കാരിക സമുച്ചയം, കെഎസ്‌ആർടിസി ഡിപ്പോ, വനം വകുപ്പ് ഓഫീസ് തുടങ്ങിയിടങ്ങളിൽ എത്തേണ്ട റോഡും കല്യാൺ റോഡ് ജങ്‌ഷൻ വഴിയാണ്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മഞ്ഞംപൊതിക്കുന്നും കല്യാൺ റോഡ് ജങ്‌ഷനടുത്താണ്. വിദേശസഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ എത്തുന്നതും ഇതുവഴിയാണ്. കല്യാണം മുത്തപ്പൻ തറ, കൊറഗജൻ ക്ഷേത്രം, മഞ്ഞംപൊതി ഹനുമാൻ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും ഇവിടെയുണ്ട്. മടിക്കൈ പഞ്ചായത്തിലെ അന്പലത്തുകര, മുണ്ടോട്ട്, കാരാക്കോട് മടിക്കൈ മാടം പ്രദേശങ്ങളിലുള്ളവരും കാഞ്ഞങ്ങാട് നഗരവുമായും ജില്ലാ ആശുപത്രിയുമായും ബന്ധപ്പെടുന്നതും ഇതുവഴിയാണ്. കാഞ്ഞങ്ങാട് നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ അത്തിക്കോത്തുള്ളവർ ആശ്രയിച്ചിരുന്ന മേലടുക്കം, പൈരടുക്കം, ചെമ്മട്ടംവയൽ റോഡുകളുമായുള്ള നിലവിലെ യാത്രമാർഗം ദേശീയപാതയിൽ അടിപ്പാതയില്ലാത്തതിനാൽ തടസപ്പെടും. നിലവിൽ അത്തിക്കോത്തുകാർക്ക് കാഞ്ഞങ്ങാട് നഗരവുമായി ബന്ധപ്പെടണമെണമെങ്കിൽ വടക്കോട്ടും തെക്കോട്ടും ഒന്നരകിലോമിറ്റർ അധികം സഞ്ചരിച്ച് മാവുങ്കാലിലോ ചെമ്മട്ടംവയലിലോ എത്തണം. തുടക്കത്തിൽ ഇവിടെ അടിപ്പാത ശുപാർശ ചെയ്‌തതാണ്. നിർമാണ ജോലി പൂർത്തിയാവാത്തതിനാൽ അടിപ്പാത നിർമിക്കാൻ സാങ്കേതിക തടസങ്ങളൊന്നുമില്ലെന്നാണ് വിദഗ്‌ധാഭിപ്രായം.










0 comments