ആയിറ്റിയിലെ23 കുടുംബങ്ങളും ഭൂമിയുടെഅവകാശികൾ

തൃക്കരിപ്പൂർ
മൂന്നര പതിറ്റാണ്ടിൻ്റെ നിയമ പോരാട്ടത്തിനൊടുവിൽ ആയിറ്റി ഉന്നതിയിലെ23 കുടുംബങ്ങളും ഭൂ ഉടമകളായി. പട്ടയമേളയിൽ ഇ ചന്ദ്രശേഖരൻ എംഎൽഎയാണ് രേഖ നൽകിയത്. സിപിഐ എമ്മിന്റെയും കെഎസ്‌കെടിയുവിന്റെയും നേതൃത്വത്തിൽ കാൽനൂറ്റാണ്ട് നീണ്ട സമര, നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് പട്ടയം ലഭിക്കുന്നത്. പട്ടയസമരം നയിച്ചതിന്റെ ഭാഗമായി ജയിൽവാസം അടക്കം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആയിറ്റി നഗറിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് നോർത്ത് വില്ലേജ് ഓഫീസിൽ സംഘടിപ്പിച്ച അദാലത്തിൽ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. 2023ൽ കാലിക്കടവിൽ നവകേരള സദസിൽ സിപിഐ എം ആയിറ്റി ഈസ്റ്റ് ബ്രാഞ്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ ഭാഗമായി പട്ടയം ലഭ്യമാകുന്നതിന് നടപടി ആരംഭിച്ചെങ്കിലും പ്രസ്തുത സ്ഥലത്തിൻറെ രേഖ കാണാനില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ലാൻഡ് ട്രൈബ്യൂണൽ പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കലക്ടർ പട്ടയം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. ആദ്യഘട്ടത്തിൽ ആയിറ്റി നഗറിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങൾക്ക് കൈവശംവച്ച് അനുഭവിക്കുന്ന ഭൂമി അളന്നുതിട്ടപ്പെടുത്തി. വടക്കേ തൃക്കരിപ്പൂർ വില്ലേജിലെ റീസർവെ നമ്പർ 165/പിടി 166/പിടി നമ്പറുകളിലായാണ് പട്ടയം നൽകുന്നത്. കാഞ്ഞങ്ങാട് ലാൻഡ് ട്രൈബ്യൂണൽ കോടതിയിൽ വിചാരണക്കായി 23 കുടുംബങ്ങൾ ഹാജരാവുകയും ചെയ്തു. എൽഡിഎഫ് സർക്കാറിന്റെ കരുതലിൽ പട്ടയമെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് ആയിറ്റി പ്രദേശവും നേതൃത്വം നൽകിയ സംഘടനകളും. പട്ടയസമരത്തിന്റെ ഭാഗമായി 2008 ജൂലൈ 31 ന് തൃക്കരിപ്പൂർ പഞ്ചായത്തിലേക്ക് മാർച്ച് നയിച്ചതിന്റെ ഭാഗമായി ആറുപേർ ജയിൽവാസം അനുഭവിച്ചു.










0 comments