തെങ്ങിൻ മുകളിലുണ്ട്, തൊഴിൽ പുരസ്‌കാര ജേതാവ്
ചെത്തി നടക്കാനല്ല, ജീവിക്കാനാണ്

ഷിബു ചെത്തുതൊഴിലിനിടെ
നാരായണൻ കരിച്ചേരി
Published on Feb 26, 2026, 02:15 AM | 1 min read
പൊയിനാച്ചി
തെങ്ങിൻ കുലയുടെ ഇളം തണ്ട് ചെത്തി, അതിൽ മൺകുടം തൂക്കുന്നു. ദിവസവും പുതിയ മുറിവുകൾ ഉണ്ടാക്കി കള്ള് ലഭ്യത ഉറപ്പാക്കുന്നു. ഒരുദിവസം പലതവണ തെങ്ങിൽ കയറേണ്ടി വരുന്നു. ഇതിനായി പ്രത്യേക തടികൾ ഉപയോഗിച്ച് കുലത്തണ്ടിൽ കൊട്ടി കള്ള് വരുന്നത് വർധിപ്പിക്കും. നല്ല കായികഅധ്വാനമുണ്ടെങ്കിലും ആത്മാഭിമാനത്തോടെ 19 വർഷമായി ഈ തൊഴിലിനിടെയാണ് പൊയിനാച്ചിയിലെ എ ഷിബുവിനെ സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുസ്കാരം തേടിയെത്തിയത്. കേരളത്തിന്റെ തനത് സംസ്കാരത്തിന്റെ ഭാഗവും ഗ്രാമീണ ജീവിതത്തിന്റെ അവിഭാജ്യ ഘടകവുമാണ് കള്ള് ചെത്ത്. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ മൂന്നു പ്രാവശ്യം ദിവസം കള്ള് ചെത്തുന്നു. നല്ല ശാരീരികാധ്വാനം ആവശ്യമാണെങ്കിലും നല്ല വേതനവും ലഭിക്കും. പൊയിനാച്ചി എരുതുംകടവിലാണ് ഇപ്പോൾ ചെത്ത്. ദിവസം മൂന്നുനേരം ചെത്തുന്നത് 20 തെങ്ങ്. പ്രതിമാസം അളക്കുന്നത് 1200-മുതൽ 1500 ലീറ്റര്‍ കള്ള്. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ നല്ല വരുമാനം ലഭിക്കുമെന്ന് 37 കാരന്റെ ജീവിതം പഠിപ്പിക്കുന്നു. പാലക്കാട് തന്നിമാരി സ്വദേശിയായ ഷിബു 19 വര്‍ഷം മുമ്പാണ് ജോലി തേടി കാസര്‍കോട് എത്തുന്നത്. ഇവിടെ ചെത്തുതൊഴിലാളികളുടെ എണ്ണം കുറവായത് ഷിബുവിന് ഗുണം ചെയ്തു. ജില്ലയില്‍ ഏറ്റവും അധികം കള്ള് അളക്കുന്ന തൊഴിലാളികളില്‍ ഒരാളാണ്. ഭാര്യ :ചിക്കു മോൾ, മക്കൾ: അഭിദേവ്, അയാൻദേവ്, ആയുഷ്ദേവ്, അച്ഛൻ അപ്പുണ്ണി, അമ്മ ലക്ഷ്മി എന്നിവരുടെ കൂടെ പൊയിനാച്ചി എരുതുംകടവിലാണ് താമസം.









0 comments