പൊയിനാച്ചിയിൽ നാളെ സിഐടിയു ധർണ
ദേശീയപാത നിർമാണത്തിലെ അപാകത്തിനെതിരെ പ്രക്ഷോഭം

ദേശീയപാത നിർമാണം നടക്കുന്ന പൊയിനാച്ചിയിൽ സർവീസ് റോഡിലെ കുരുക്ക്
പൊയിനാച്ചി
ദേശീയപാത നിർമാണത്തിലെ അപാകത്തിനും മെല്ലെപ്പോക്കിനുമെതിരെ സിഐടിയു നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങും. ഉദുമ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഒന്നാംഘട്ടമായി തിങ്കളാഴ്ച പൊയിനാച്ചി ടൗണിൽ സായാഹ്ന ധർണ നടത്തും. വൈകീട്ട് നാലിന് ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്ഘടനം ചെയ്യും. ആറുവരി ദേശീയപാതയുടെ തലപ്പാടി – ചെങ്കള റീച്ച് നിർമാണം പൂർത്തിയാക്കി കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ട് നാലു മാസം കഴിഞ്ഞു. എന്നാൽ ചെങ്കള–നീലേശ്വരം റീച്ചിന്റെ പണി എപ്പോൾ പൂർത്തിയാവുമെന്നറിയാതെ ആശങ്കയിലാണ് ജനം. തെക്കിൽ, ബേവിഞ്ച, ചട്ടഞ്ചാൽ, പൊയിനാച്ചി ഭാഗങ്ങളിൽ ഏറെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. തെക്കിലിൽ പണി നിർത്തിവച്ച സ്ഥലത്ത് രണ്ടു മാസത്തിനിടെ അഞ്ച് വാഹനാപകടമുണ്ടായി. ചട്ടഞ്ചാലിലെ മേൽപ്പാലവും പൂർത്തിയായില്ല. തെക്കിൽ കുന്ന് ഇടിക്കുന്നതും ശാസ്ത്രീയമായല്ല. മലയോര മേഖലയിലേക്കും കാസർകോട്, - കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള പ്രധാന കവല കൂടിയായ പൊയിനാച്ചിയിൽ യാത്രാ കുരുക്ക് കാരണം പൊറുതിമുട്ടുകയാണ്. കച്ചവട സ്ഥാപനങ്ങളും ആരാധനാലയവും ബാങ്കുകളുമെല്ലാം ടൗണിലുണ്ട്. പൊടിപടലം കാരണം നിരത്തിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. സർവീസ് റോഡുകൾ ആദ്യം പൂർത്തിയാക്കി ഗതാഗതം തിരിച്ചുവിട്ട ശേഷമാകണം ദേശീയപാതാ നിർമാണം എന്നാണ് നിബന്ധന. പൊയിനാച്ചിയിൽ സ്ഥിതി മറിച്ചാണ്. ദേശീയപാതാ നിർമാണം പൂർത്തിയായിവരുന്നുണ്ടെങ്കിലും സർവീസ് റോഡ് ഊരാക്കുടക്കാണ്. ടൗണിലെത്തിയാൽ ഏതിലൂടെ വാഹനം ഓടിക്കണമെന്നുപോലുമറിയില്ല. റോഡ് കുണ്ടുംകുഴിയും നിറഞ്ഞു കിടക്കുന്നു. യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കാൻ സ്ഥലമില്ല. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി മണിമോഹൻ സംസാരിച്ചു. വി ആർ ഗംഗാധരൻ അധ്യക്ഷനായി. ഇ മനോജ് കുമാർ സ്വാഗതം പറഞ്ഞു.









0 comments