ആറുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം ബിജെപി പ്രവർത്തകന് 9 വർഷം തടവ്

തലശേരി ആറുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകന് ഒന്പതുവർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. തലശേരി എംഎം റോഡ് പഞ്ചമഹലിൽ ജി സതീശനെ (42) യാണ് തലശേരി അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി എസ് രശ്‌മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. -2024 ഒക്‌ടോബർ 27ന് വൈകിട്ട് തലശേരിക്ക് സമീപം വാടിക്കലിലാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന ഒന്നാംക്ലാസുകാരിയെ ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പരാതി പിൻവലിക്കാൻ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ മേൽ സമ്മർദവുമുണ്ടായിരുന്നു. സിപിഐ എം ഇല്ലിക്കുന്ന് ബ്രാഞ്ചംഗവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ തലശേരി ലോഗൻസ് റോഡിൽ വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു സതീശൻ. തലശേരി എസ്‌ഐ വി വി ദീപ്‌തിയാണ് കേസെടുത്തത്. എസ്‌ഐമാരായ ടി പി രജീഷ്, ബിനു തോമസ് എന്നിവർ അന്വേഷിച്ചു. ഒളിവിൽപോയ പ്രതിയെ എറണാകുളത്തുനിന്നാണ് പിടിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി ഹാജരായി.










0 comments