പുതിയ തടയണനിർമാണം തുടങ്ങി
പാടിയുടെ പച്ചപ്പ് തുടരും

കെ സി ലൈജുമോൻ
Published on Feb 20, 2026, 03:00 AM | 1 min read
എടനീർ
പാടിഇമ്പ്രാംവളപ്പിൽ മധുവാഹിനി പുഴയ്‌ക്ക് കുറുകെ പുതിയ തടയണയുടെ നിർമാണം തുടങ്ങി. വർഷങ്ങളായുള്ള നാടിന്റെ ആവശ്യമാണ് ഒടുവിൽ യാഥാർഥ്യമാകുന്നത്. ഏറെക്കാലമായി ഓരോ വർഷവും നാട്ടുകാർ പലകയിട്ട് പ്ലാസ്‌റ്റിക് ഷീറ്റും വിരിച്ചാണ് വെള്ളം തടഞ്ഞുനിർത്തി പ്രദേശത്തെ കൃഷി സമൃദ്ധമാക്കിയിരുന്നത്. ലക്ഷക്കണക്കിന് രൂപ നാട്ടുകാരിൽനിന്നും ഓരോ വർഷവും ചെലവാകുന്പോഴും കൃഷിയെ ജീവനായി കരുതിയ ഇവിടുത്തെ കർഷകർ ഒന്നടങ്കം ഒരു സ്ഥിരം തടയണക്കായി മുറവിളി കൂട്ടിയിരുന്നു. എന്നാൽ രാഷ്ട്രീയതാൽപര്യം മുൻനിർത്തി ചെങ്കള പഞ്ചായത്തും കാസർകോട് ബ്ലോക്ക്‌പഞ്ചായത്തും ഇൗ നാടിനോടുള്ള അവഗണന തുടരുകയായിരുന്നു. ഒടുവിൽ സിപിഐ എം ഇന്പ്രാംവളപ്പ് ബ്രാഞ്ചും പാടി ലോക്കൽകമ്മിറ്റിയും ഇടപെട്ട് സംസ്ഥാന സർക്കാരിൽ സമ്മർദംചെലുത്തി കാസർകോട് വികസന പാക്കേജിലൂടെ പുതിയ തടയണക്ക് അംഗീകാരം നേടുകയായിരുന്നു. തടയണക്കൊപ്പം 4.25 മീറ്റർ വീതിയിൽ പാലവുമുണ്ടാകും. ഒപ്പം ഇരുഭാഗത്തുമായി വരുന്ന റോഡുകളെ ബന്ധിപ്പിക്കുന്ന സമീപന റോഡുകളും തടയണക്ക് മുകൾഭാഗത്തായി ഇരു കരകളിലും 22 മീറ്റർ നീളത്തിലും താഴെ രണ്ടു കരകളിലും 6.5 മീറ്റർ നീളത്തിലും കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും നിർമിക്കും. ഫലപ്രദമായ സംഭരണം ഉറപ്പാക്കുന്നതിനായി സ്ഥാപിക്കുന്ന എഫ്‌ആർപി ഷട്ടറുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു സ്റ്റോർ ഷെഡ്ഡും പണിയും. ഇതിനൊപ്പം കൈലാർ കുണ്ടുചിറക്കാലിൽ അരനൂറ്റാണ്ടുയിരുന്ന തടയണയുടെ സ്ഥാനത്ത് ചെറിയ തടയണ നിർമിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. 4.34 കോടി രൂപയാണ് കാസർകോട് വികസന പാക്കേജിലൂടെ അനുവദിച്ചത്. ഗുണഭോക്തൃ വിഹിതമായി ഇതിന്റെ ഒരു ശതമാനം തുക അടക്കണമെന്ന ആവശ്യവും നാട്ടുകാർ സ്വരൂപിച്ച് നൽകിയതോടെ നടപടികൾ വേഗത്തിലാവുകയായിരുന്നു.










0 comments