ചെറുപ്പത്തിനൊപ്പം വോർക്കാടിയും

കെ സി ലൈജുമോൻ
Published on Nov 25, 2025, 03:00 AM | 1 min read
പൈവളിഗെ
മാറ്റത്തിന്റെയും വികസനത്തിന്റെ വെളിച്ചം പകരാനാണ് അശ്വത് പൂജാരിയുടെ പോരാട്ടം. കണ്ടുമുട്ടുന്ന ഓരോ മനുഷ്യനോടും അതിന്റെ ആവശ്യകത ഓർമപ്പെടുത്തിയാണ് അശ്വത് വോട്ടു ചോദിക്കുന്നതും. ഇത്രയുംകാലം ജയിപ്പിച്ചുവിട്ടവർ എന്തുചെയ്തുവെന്ന മൂർച്ചയുള്ള ചോദ്യം തൊടുത്താണ് ഇൗ ചെറുപ്പക്കാരൻ ആളുകളിൽ നിറയുന്നത്. തിങ്കളാഴ്‌ച രാവിലെ ജന്മദേശമായ ലാൽബാഗിലെ ചെറിയ കടയിൽ കൂടിനിന്നവരോട് വോട്ടുചോദിച്ച് തുടക്കം. നാട്ടുകാരോട് കുശലം പറഞ്ഞും രാഷ്ട്രീയം പങ്കുവച്ചും അടുത്ത സ്ഥലത്തേക്ക്. പൈവളിഗെ ടൗൺ, കടങ്കോടി, ചിപ്പാർ തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളും സ്ഥാപനങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ചു. മാറ്റത്തിന് കാതോർക്കുന്ന തുളുനാടിന്റെ മണ്ണ് ഇരുകൈയും നീട്ടിയാണ് സ്ഥാനാർഥിയെ വരവേൽക്കുന്നത്. മഞ്ചേശ്വരം മേഖലയിലെ കലാ– കായിക– സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ അശ്വതിന് പരിചയപ്പെടുത്തലോ മുഖവുരയോ ആവശ്യമില്ല. സിപിഐ പൈവളിഗെ ലോക്കല്‍ കമ്മിറ്റി അംഗമായ അശ്വത് ബിസിഎ ബിരുദധാരിയാണ്. ജില്ലാപഞ്ചായത്തിലേക്ക് സ്ഥിരമായി ജയിക്കുന്നത് യുഡിഎഫാണെങ്കിലും ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇൗ ഗ്രാമത്തിന്റെ വികസനത്തിനായി ഒന്നും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം പഞ്ചായത്തുകൾ നൽകുന്ന ചെറിയ ഫണ്ടുകൾ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വർധന മാത്രമാണ് ദൃശ്യമാകുന്നത്. ഇത്തവണയെങ്കിലും ഇതിന് മാറ്റമുണ്ടാകണമെന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ അഭ്യർഥന നാട് അനുഭാവത്തോടെ കേൾക്കുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കുഞ്ചത്തൂർ, പാത്തൂർ, ധർമനഗർ, മജീർപള്ള, മുളിഗദ്ദെ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് വോർക്കാടി ജില്ലാപഞ്ചായത്ത് ഡിവിഷൻ.










0 comments