സ്ഥലംവിടാതെ കാട്ടാനക്കൂട്ടം; മലയോരത്ത് കനത്ത നാശം

രാജപുരം
റാണിപുരം മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്ത് വ്യാപകമായി കൃഷിനശിപ്പിച്ചു. മഴ കനത്തതോടെയാണ് മലയോരത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷമായത്. ഇപ്പോഴും ആന പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. പകൽ സമയങ്ങളിൽപോലും കാട്ടിലേക്ക് മടങ്ങാൻകൂട്ടാക്കുന്നില്ല. കുണ്ടുപ്പള്ളിയിലെ പി മോഹനന്റെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച്ച പുലർച്ചെ ആനയിറങ്ങി കൃഷി നശിപ്പിച്ചത്. കായ്ഫലമുള്ളതുൾപ്പെടെ 15ലധികം തെങ്ങുകളും പത്തോളം കവുങ്ങുകളും നിരവധി വാഴകളും നശിപ്പിച്ചു. മാസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. കാട്ടാനശല്യം തടയുന്നതിനായി സ്ഥാപിച്ച സൗരോർജ്ജ വേലിയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വേലി പ്രവർത്തനക്ഷമമാക്കാത്തതാണ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. സൗരോർജ്ജവേലിയുടെ അറ്റകുറ്റപ്പണി തുടങ്ങി മാസങ്ങളായെങ്കിലും ഇതുവരെ പൂർത്തിയാക്കാനായില്ല. കർഷകർക്ക് സംരക്ഷണം ഒരുക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.










0 comments